കേന്ദ്ര സർക്കാറിന്‍റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ ഒന്നിച്ച് വിജയ്‌യും സ്റ്റാലിനും; ബില്ലിനെ ശക്തമായി എതിർക്കുമെന്ന് പ്രഖ്യാപനം
text_fieldsചെന്നൈ: തമിഴ്‌നാടിന്റെ താൽപ്പര്യങ്ങളെ ബാധിക്കുന്ന മണ്ഡല പുനർനിർണയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയാണെങ്കിൽ അതിനെ ശക്തമായി എതിർക്കുമെന്ന് ഡി.എം.കെയും ഭരണകക്ഷിയായ തമിഴക വെട്രി കഴകവും വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിൽ ഡിലിമിറ്റേഷൻ ബിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത്തരം നീക്കങ്ങളെ തടയാൻ ഇരു പാർട്ടികളും ഒറ്റക്കെട്ടായി നീങ്ങുകയാണ്. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഹനിക്കുന്നതോ ഭരണഘടനയെ ലംഘിക്കുന്നതോ ആയ ഏതൊരു പുതിയ നിയമനിർമാണത്തെയും ഡി.എം.കെ എതിർക്കുമെന്ന് പാർട്ടി വക്താവ് ശരവണൻ അണ്ണാദുരൈ വ്യക്തമാക്കി.
ജൂലൈ 16-ന് നടന്ന പാർലമെന്റംഗങ്ങളുടെ യോഗത്തിൽ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കാൻ എം.പിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. മുൻകാലങ്ങളിൽ ഉണ്ടായതുപോലെ സംസ്ഥാനത്തിന് തിരിച്ചടി നേരിടേണ്ടി വരുന്ന ഒരു ബില്ലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാർട്ടിയുടെ നിലപാട്. സർവ്വകക്ഷി യോഗം വിളിക്കുമെന്ന ബി.ജെ.പിയുടെ സൂചനകൾക്കിടയിലും, കൂടുതൽ വിവരങ്ങൾ അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കാനാണ് ഡി.എം.കെയുടെ തീരുമാനം.
നേരത്തെ, ഏപ്രിൽ 16-ന് ബില്ലിന്റെ പകർപ്പ് പരസ്യമായി കത്തിച്ചുകൊണ്ട് സ്റ്റാലിൻ ഇതിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ടിവി.കെ നേതാവും മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്‌യും ഈ നീക്കത്തെ ശക്തമായി എതിർക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തെ പക്ഷപാതപരം എന്ന് വിശേഷിപ്പിച്ച വിജയ്, തമിഴ്‌നാടിന്റെ പ്രാതിനിധ്യം ഇല്ലാതാക്കാൻ അനുവദിക്കില്ലെന്നും ജൂലൈ 10-ന് കരുവൂർ സന്ദർശന വേളയിൽ ആവർത്തിച്ചു. അതേസമയം, ഡിലിമിറ്റേഷൻ അത്യാവശ്യമാണെന്നും 2000-ത്തിൽ തന്നെ നടക്കേണ്ടിയിരുന്ന ഒന്നാണെന്നും ബി.ജെ.പി വക്താവ് നാരായണൻ തിരുപ്പതി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

