യാത്രക്കാരെ വലച്ച് സ്പൈസ്ജെറ്റ് വിമാനം; മണിക്കൂറുകളായി വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ, പ്രതിഷേധം
text_fieldsഅമൃത്സർ: അമൃത്സറിൽ നിന്ന് ദുബൈയിലേക്ക് പോകേണ്ട സ്പൈസ്‌ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഞായറാഴ്ച രാവിലെ പുറപ്പെടേണ്ടിയിരുന്ന വിമാനം പലതവണ സമയം മാറ്റിയതോടെ യാത്രക്കാർ അമൃത്സർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എസ്.ജി 5155 വിമാനത്തിന്റെ ഷെഡ്യൂൾ ചെയ്ത പുറപ്പെടൽ സമയം രാവിലെ 8.40 ആയിരുന്നു. എന്നാൽ പിന്നീട് സമയം പലതവണ മാറ്റുകയായിരുന്നു. ഏറ്റവും പുതിയ വിമാന സ്റ്റാറ്റസ് പ്രകാരം ആഗസ്റ്റ് 31 പുലർച്ചെ ഏകദേശം 2.15ന് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നത്. 18 മണിക്കൂർ വൈകിയാണ് വിമാനം സർവിസ് നടത്തുക.
വിമാനം വൈകാനുള്ള കാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിമാനക്കമ്പനിയുടെ കസ്റ്റമർ ഹെൽപ്‌ലൈനുമായി ബന്ധപ്പെട്ടപ്പോൾ വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടെന്നാണ് അറിയിച്ചതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. എന്നാൽ സാങ്കേതിക പ്രശ്നം നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിൽ യാത്രക്കാരെ മുൻകൂട്ടി അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അവർ ചോദിച്ചു. ജോലി, കണക്ഷൻ യാത്രകൾ, ദുബൈയിലെ താമസം തുടങ്ങിയ കാര്യങ്ങളിൽ യാത്രക്കാരിൽ പലർക്കും തടസം നേരിടേണ്ടിവരുമെന്നും അവർ വ്യക്തമാക്കി.
വിമാനക്കമ്പനിയിൽനിന്ന് മതിയായ വിവരമോ വ്യക്തമായ ബദൽ ക്രമീകരണങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പറഞ്ഞു. വിമാനം ദീർഘമായി വൈകുന്നതോടെ ആവശ്യമായ ഹോട്ടൽ താമസം, ബദൽ ടിക്കറ്റ്, മറ്റ് സഹായങ്ങൾ എന്നിവ ലഭിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു.
ദീർഘനേരം വിമാനത്താവളത്തിൽ തുടരേണ്ടി വന്നതോടെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. വിമാനം വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്താവളത്തിലെ സ്പൈസ്‌ജെറ്റ് കൗണ്ടറിന് മുന്നിൽ ജീവനക്കാരുമായി തർക്കിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്ന കാര്യത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കാത്തതാണ് യാത്രക്കാരുടെ പ്രതിഷേധം ശക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

