'പ്രസംഗം മതവികാരം വ്രണപ്പെടുത്തി'; മമതക്കെതിരെ വീണ്ടും എഫ്‌ഐആർ
text_fieldsകൊൽക്കത്ത:പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിൽ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്കെതിരെ പോലീസ് പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കൊൽക്കത്ത സ്വദേശിയായ തുഷാർ കാന്തി ദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൗത്ത് കൊൽക്കത്തയിലെ നേതാജി നഗർ പോലീസാണ് കേസെടുത്തത്.
ഒരു പൊതുറാലിയിൽ മമത ബാനർജി നടത്തിയ പ്രസംഗം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സംസ്ഥാനത്ത് വർഗീയ ചേരിതിരിവിനും ക്രമസമാധാന തകർച്ചയ്ക്കും കാരണമായെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വോട്ടിംഗ് രീതികളിൽ മാറ്റമുണ്ടായാൽ ഒരു പ്രത്യേക സമൂഹത്തിന് കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മമത പ്രസംഗിച്ചിരുന്നു. കൂടാതെ, ഒരു പ്രത്യേക വിഭാഗം വിചാരിച്ചാൽ മറ്റുള്ളവരെ ‘അഞ്ച് മിനിറ്റിനുള്ളിൽ ഇല്ലാതാക്കാൻ’ കഴിയുമെന്ന രീതിയിലുള്ള പ്രസ്താവനയും അവർ നടത്തി. പരാമർശങ്ങൾ വിവിധ സമുദായങ്ങൾക്കിടയിൽ ഭയവും കടുത്ത പിരിമുറുക്കവും സൃഷ്ടിക്കാൻ ഇടയാക്കിയെന്നാണ് പരാതിക്കാരൻ ആരോപിക്കുന്നത്.
മമത ബാനർജിക്കെതിരെ സമാനമായ രീതിയിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന രണ്ടാമത്തെ കേസാണിത്. മുൻപ് മെയ് മാസത്തിൽ മതവികാരം വ്രണപ്പെടുത്തിയെന്ന അഭിഭാഷക റിങ്കി ചട്ടോപാധ്യായ സിംഗിന്റെ പരാതിയിൽ സിലിഗുരി സൈബർ ക്രൈം പോലീസ് മമതയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് ആദ്യം വിസമ്മതിച്ചതായും നിരന്തരമായ നിയമപോരാട്ടത്തിനൊടുവിലാണ് അന്ന് എഫ്‌ഐആർ സ്വീകരിച്ചതെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. രാഷ്ട്രീയ വോട്ടർമാരെ സ്വാധീനിക്കാൻ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നു എന്ന പേരിൽ മമത ബാനർജിക്കെതിരെ ഉയർന്ന പുതിയ കേസ് ബംഗാൾ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

