അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും അനുമതി ആവശ്യമില്ല: ജയറാം രമേശ്
text_fieldsകൊച്ചി: കോൺഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും അനുവാദം ആവശ്യമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു. 10 പി.സി.സി അംഗങ്ങളുടെ പിന്തുണയുള്ള ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. ആരും രാഹുൽ ഗാന്ധിയോടും സോണിയ ഗാന്ധിയോടും അനുവാദം ചോദിക്കേണ്ടതില്ല. തെരഞ്ഞെടുപ്പ് നീതിപൂർവവും സുതാര്യവുമായിരിക്കും- ജയറാം രമേശ് പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർഥിയല്ലെന്നും ആരൊക്കെ മത്സരിക്കുന്നുണ്ടെന്ന് അറിയില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് സ്ഥാനാർഥിയാകും എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിൽ രാജസ്ഥാനിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗെഹ്‌ലോട്ട് വ്യാഴാഴ്ച കേരളത്തിലെത്തിയേക്കും എന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഗെഹ്‌ലോട്ട് മത്സരിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ അദ്ദേഹം തന്നെ നിഷേധിച്ചിരുന്നു. രാഹുൽ ഗാന്ധിയെ തന്നെ പാർട്ടി അധ്യക്ഷനാകാൻ പ്രേരിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
അതേസമയം, അശോക് ഗെഹ്ലോട്ട് ചൊവ്വാഴ്ച പാർട്ടി എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി. താൻ നാമനിർദേശ പത്രിക സമർപ്പിച്ചാൽ എം.എൽ.എമാരെ ന്യൂഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നും അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലൂടെ സെപ്റ്റംബർ 22ന് കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിക്കും. സെപ്റ്റംബർ 25 മുതൽ 30 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഒക്‌ടോബർ 17നാണ് തെരഞ്ഞെടുപ്പ്. രണ്ടു ദിവസത്തിന് ശേഷം ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.