ഖാംനഈയുടെ മരണത്തിൽ ഇന്ത്യയുടെ മൗനം നിഷ്പക്ഷതയല്ല, ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണ് - സോണിയ ഗാന്ധി
text_fieldsസോണിയ ഗാന്ധി
ന്യൂഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാറിന്റെ മൗനത്തെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി. യുദ്ധത്തിൽ ഇന്ത്യയുടെ മൗനം നിഷ്പക്ഷതയല്ല മറിച്ച് ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള പിന്മാറ്റമാണെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.
ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിലൂടെയാണ് സോണിയ ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി രംഗത്തുവന്നത്. ഇറാനുമായി ഇന്ത്യക്കുള്ളത് കേവലം നയതന്ത്ര ബന്ധമല്ലെന്നും അത് നാഗരികവും തന്ത്രപരവുമായ ബന്ധമാണെന്നും അവർ ഓർമിപ്പിച്ചു. രാജ്യത്തെ വിദേശനയത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ് ഇന്ത്യയുടെ നിലപാടെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
അമേരിക്കയും ഇസ്രായേലും ചേർന്ന് നടത്തിയ വ്യോമാക്രമണത്തിൽ ഖാംനഈ കൊല്ലപ്പെട്ടത് അന്താരാഷ്ട്ര ബന്ധങ്ങളിലെ ഗുരുതരമായ തകർച്ചയാണ്. ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ഒരു രാഷ്ട്രത്തലവനെ വധിക്കുന്നത് നീതീകരിക്കാനാവില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. എന്നാൽ ഇസ്രായേൽ-അമേരിക്കൻ സഖ്യം നടത്തിയ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി യു.എ.ഇക്ക് നേരെ ഇറാൻ നടത്തിയ തിരിച്ചടിയെ മാത്രം അപലപിച്ചതിനെയും അവർ വിമർശിച്ചു. മോദി പിന്നീട് നടത്തിയ ആശങ്ക പ്രകടനങ്ങളും ചർച്ചകളിലൂടെയുള്ള പരിഹാര നിർദേശങ്ങളും കേവലം പൊള്ളയായ വാക്കുകളാണെന്നും അവർ പരിഹസിച്ചു.
ഒരു വിദേശ നേതാവ് കൊല്ലപ്പെടുമ്പോൾ പരമാധികാരത്തെയോ അന്താരാഷ്ട്ര നിയമത്തെയോ പ്രതിരോധിക്കാൻ ഇന്ത്യ തയാറാകാത്തത് രാജ്യത്തിന്റെ വിദേശനയത്തിന്റെ ദിശയെയും വിശ്വാസ്യതയെയും കുറിച്ച് സംശയങ്ങൾ ഉയർത്തുന്നുവെന്നും സോണിയ ഗാന്ധി കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ - ഇറാൻ യുദ്ധത്തിൽ ഇന്ത്യയുടെ മൗനം നേരത്തേ തന്നെ ചർച്ചക്ക് കാരണമായിരുന്നു. ഒരു പരാമാധികാര രാജ്യത്തിൽ ആക്രമണം നടത്തുകയും പരമോന്നത നേതാവ് ഖാംനഈ കൊല്ലപ്പെടുകയും ചെയ്തതിൽ പല രാജ്യങ്ങളും അനുശോചനം രേഖപ്പെടുത്തിയിട്ടും ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇന്ത്യ സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടിയാണ് നിലകൊള്ളുന്നതെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഇറാനുമായി അടുത്ത ബന്ധം പുലർത്തിയിട്ടും ഇന്ത്യ ആക്രമണത്തെ അപലപിക്കാത്തത് രാജ്യത്തിനകത്തും പുറത്തും ചർച്ചയായിരുക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

