പൊലീസ് വെടിവെപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ അഴികൾക്കുള്ളിൽ തുടരും; ജയിലിൽ നിന്ന് സോനം വാങ്ചുകിന്റെ സന്ദേശം
text_fieldsസോനം വാങ്ചുക്
ന്യൂഡൽഹി: ജോധിപൂർ സെൻട്രൽ ജയിലിൽ നിന്ന് ലഡാക്കിലെ ജനങ്ങൾക്ക് സന്ദേശം പുറത്തുവിട്ട് തടവിലാക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്. നാഷനൽ സുരക്ഷ നിയമം(എൻ.എസ്.എ)ചുമത്തിയാണ് വാങ്ചുകിനെ ജയിലിലടച്ചത്. ലഡാക്കിൽ പ്രതിഷേധത്തിനിടെ പൊലീസിന്റെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ അഴികൾക്കുള്ളിൽ തുടരുമെന്നായിരുന്നു വാങ്ചുകിന്റെ സന്ദേശം.
വാങ്ചുകിന്റെ അഭിഭാഷകൻ മുസ്തഫ ഹാജിയും മൂത്ത സഹോദരൻ കാ ത്സെറ്റൻ ഡോർജെയ് ലേയും വെള്ളിയാഴ്ച അദ്ദേഹത്തെ ജയിലിൽ സന്ദർശിച്ചിരുന്നു. ജനങ്ങൾക്കുള്ള സന്ദേശം എന്ന നിലക്കാണ് വാങ്ചുക് ഇക്കാര്യം വ്യക്തമാക്കിയത്. ''ഞാൻ ശാരീരികമായും മാനസികമായും ശക്തനാണ്. എന്റെ ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെട്ടവരുടെ പ്രാർഥനകൾക്ക് നന്ദി. ലഡാക്കിലെ പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. പരിക്കേറ്റവർ പെട്ടെന്ന് സുഖം പ്രാപിക്കാനും പ്രാർഥിക്കുന്നു. പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. അതുണ്ടാകുന്നത് വരെ അഴികൾക്കുള്ളിൽ തുടരാൻ തയാറെടുക്കുകയാണ്''-വാങ്ചുക് പ്രസ്താവനയിൽ അറിയിച്ചു.
ലഡാക്കിന്റെ സംസ്ഥാന പദവിക്കും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനും വേണ്ടി നിലകൊള്ളുന്ന ലെ
അപെക്സ് ബോഡിക്കും കാർഗിൽ ഡെമോക്രാറ്റിക് അലയൻസിനും അദ്ദേഹം പിന്തുണ ആവർത്തിക്കുകയും ചെയ്തു. സെപ്റ്റംബർ 26നാണ് വാങ്ചുകിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി സ്വന്തം വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
നിലവിൽ രാജസ്ഥാനിലെ ജോധ്പൂർ ജയിലിലാണ് വാങ്ചുകിനെ പാർപ്പിച്ചിരിക്കുന്നത്. വിചാരണ കൂടാതെ 12 മാസം തടവിലിടാൻ അനുമതി നൽകുന്നതാണ് നാഷനൽ സുരക്ഷ നിയമം(എൻ.എസ്.എ).ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സോനം വാങ്ചുക് നിരാഹാര സമരം നയിച്ചത്. ലേ അപ്പക്സ് ബോഡി (എൽ.എ.ബി) കാർഗിൽ ഡെമോക്രാറ്റിക് അലയൻസ് (കെ.ഡി.എ) എന്നീ കൂട്ടായ്മകൾ സംയുക്തമായി സംസ്ഥാന പദവിക്കായി കഴിഞ്ഞ അഞ്ചു വർഷമായി നടത്തുന്ന സമരമാണ് അക്രമാസക്തമായി പൊലീസ് വെടിവെപ്പിലും നാലു പേരുടെ മരണത്തിലും കലാശിച്ചത്.എന്നാൽ, നാലുപേരുടെ മരണത്തിനും 80 പേരുടെ പരിക്കിനും ഇടയാക്കിയ സംഘർഷത്തിന് പിന്നാലെ വാങ്ചുക് നിരാഹാരസമരം അവസാനിപ്പിച്ചിരുന്നു.
നിരാഹാരസമരം നയിച്ചതിന് പ്രതികാര നടപടിയെന്നോണം വാങ്ചുകിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങുകയും വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ ലൈസൻസ് കേന്ദ്ര സർക്കാർ റദ്ദാക്കുകയും ചെയ്തു.ലഡാക്കിന് നൽകിയ വാഗ്ദാനം പാലിക്കാത്ത ആഭ്യന്തര മന്ത്രാലയത്തെയാണ് സംഘർഷത്തിൽ വാങ്ചുക് കുറ്റപ്പെടുത്തുന്നത്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുമായും ലഡാക്കിലെ ജനപ്രതിനിധികളുമായുമുള്ള സംഭാഷണങ്ങളിൽ അസന്തുഷ്ടരായ ചില സംഘങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് ആഭ്യന്തര മന്ത്രലായം ആരോപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

