സോനാലിയുടെ മരണം: ഭക്ഷണത്തിൽ വിഷം കലർത്തിയതാണെന്ന് ആരോപിച്ച് സഹോദരി
text_fieldsപട്ന: ഗോവയിലെ റിസോർട്ടിൽ മരിച്ച ബി.ജെ.പി നേതാവും നടിയുമായ സോനാലി ഫോഗട്ടിന്‍റെ മരണത്തിൽ ആരോപണങ്ങളുമായി സഹോദരി. സോനാലിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമുള്ള ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സോനാലിയുടെ സഹോദരി ചില സംശയങ്ങൾ പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സോനാലിയുടെ ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയതാണെന്ന സംശയമാണ് സഹോദരി പ്രാദേശിക വാർത്താ ചാനലിൽ പറഞ്ഞത്. ഗോവയിലേക്ക് പോകുന്നതിന് മുമ്പ് സോനാലി തീർത്തും ആരോഗ്യവതിയായിരുന്നെന്നും ശനിയാഴ്ച തിരികെ വരുമെന്ന് പറഞ്ഞിരുന്നതായും അവർ പറയുന്നു. ഇന്നലെ അമ്മയെ വിളിച്ചപ്പോൾ ഭക്ഷണം കഴിച്ച ശേഷം തനിക്ക് എന്തോ പ്രശ്നം തോന്നുന്നതായി പറഞ്ഞിരുന്നെന്നും ഇവർ വ്യക്തമാക്കുന്നു. തനിക്കെതിരെ ഒരു ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഭക്ഷണത്തിൽ എന്തെങ്കിലും കലർത്തിയതായി സംശയിക്കുന്നുണ്ടെന്നും സോനാലി പറഞ്ഞത്രെ. പിന്നീട് ഇന്ന് രാവിലെ കേട്ടത് സോനാലിയുടെ മരണ വാർത്തയാണെന്നും ഞെട്ടിപ്പോയെന്നും സഹോദരി പറയുന്നു.
സോനാലിയുടെ ഭർത്താവിനെ ആറു വർഷംമുമ്പ് സ്വന്തം ഫാംഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സോനാലിയുടെ മരണവും അതുപോലെ ഞെട്ടലും ദുരൂഹതയുമൊക്കെ ഉയർത്തുന്നതായി. ഗോവയിൽ സന്ദർശനത്തിനെത്തിയ 42കാരി ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം രാത്രി അന്തരിച്ചത്. തന്റെ സഹായികളും സ്റ്റാഫുമൊക്കെയായി രണ്ടു ദിവസം മുമ്പാണ് സോനാലി ഗോവയിലെത്തിയത്.
തിങ്കളാഴ്ച അൻജുനയിലെ ഗ്രാൻഡ് ലിയോണി റിസോർട്ടിൽ പരിപാടിയിൽ പങ്കെടുക്കാനായാണ് എത്തിയത്. എന്നാൽ, രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
ദരിദ്രമായ കർഷക കുടുംബത്തിലായിരുന്നു സോനാലിയുടെ ജനനം. 2006ൽ ഹിസാർ ദൂരദർശനിൽ അവതാരകയായാണ് സോനാലി ആദ്യം കാമറക്കു മുന്നിലെത്തിയത്. 2008ൽ ബി.ജെ.പിയിൽ ചേർന്നു. 2016ലാണ് ഭർത്താവ് സഞ്ജയ് ഫോഗട്ട് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കുടുംബത്തിന്റെ ഫാം ഹൗസിനരികെയുള്ള പാടത്ത് മൃതദേഹം കാണപ്പെടുകയായിരുന്നു. 2019ൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിസാർ ജില്ലയിലെ ആദംപൂർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ടിക് ടോക്കിൽ സജീവമായിരുന്ന സോനാലിക്ക് വലിയ ആരാധകവൃന്ദം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

