‘ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ മാതാപിതാക്കളെ കൈകാര്യം ചെയ്യും’; അഭിജീത് ദീപ്കെക്ക് ഭീഷണിയുണ്ടായതായി കുടുംബത്തിന്റെ വെളിപ്പെടുത്തൽ
text_fieldsഅഭിജീത് ദീപ്കെ
മുംബൈ: വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കോക്രോച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെക്ക് ബി.ജെ.പിയിൽ ചേരാൻ ഭീഷണിയുണ്ടായിരുന്നതായി മാതാപിതാക്കൾ. ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ കുടുംബം ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വിഡിയോ ഭീഷണി സന്ദേശം ലഭിച്ചതായി അഭിജീതിന്റെ അമ്മ അനിത ദീപ്കെ വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ 36 ദിവസത്തെ പ്രതിഷേധത്തിന് നേതൃത്വം നൽകിയ അഭിജീത് വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബുധനാഴ്ച ഒരു മറാത്തി വാർത്താ ചാനലിനോടായിരുന്നു അനിത ദീപ്കെയുടെ പ്രതികരണം.
സി.ജെ.പി രൂപീകരിച്ചതിന് പിന്നാലെയാണ് മകന് ഒരു വീഡിയോ സന്ദേശം ലഭിച്ചതെന്ന് അനിത ദീപ്കെ മാധ്യമങ്ങളോട് പറഞ്ഞു. അതിൽ ബി.ജെ.പിയിൽ ചേരാൻ ആവശ്യപ്പെടുകയും അതിന് തയാറായില്ലെങ്കിൽ കുടുംബത്തെ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ‘നിങ്ങളുടെ മാതാപിതാക്കൾ എവിടെയാണെന്ന് ഞങ്ങൾക്കറിയാം’ എന്ന തരത്തിലുള്ള ഭീഷണിയും വിഡിയോയിലുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു.
ഭീഷണി സന്ദേശം ആദ്യം വീട്ടുകാരിൽ നിന്ന് അഭിജീത് ദീപ്കെ മറച്ചുവെച്ചിരുന്നുവെന്നും പിന്നീട് സുരക്ഷയെ മുൻനിർത്തി ഇക്കാര്യം അറിയിച്ചതായും അനിത ദിപ്കെ പറഞ്ഞു. തുടർന്ന് കുടുംബം മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ വീട് വിട്ട് ബന്ധുവീട്ടിൽ രണ്ടാഴ്ചയിലേറെ താമസിക്കേണ്ടിവന്നതായും അവർ വെളിപ്പെടുത്തി. ആ ദിവസങ്ങളിൽ വലിയ മാനസിക സമ്മർദം അനുഭവിച്ചെന്നും മകന്റെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്ക കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിഞ്ഞിരുന്നില്ലെന്നും അവർ പറഞ്ഞു.
അഭിജീതിന്റെ പിതാവ് ഭഗവാൻറാവുവും സമാന ആരോപണവുമായി രംഗത്തെത്തി. യൂട്യൂബിലൂടെ പ്രചരിച്ച വീഡിയോ സന്ദേശത്തിലാണ് ഭീഷണി ഉണ്ടായതെന്നും ബി.ജെ.പിയിൽ ചേർന്നില്ലെങ്കിൽ കുടുംബത്തിന് ദോഷം സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ‘മേയ് 15,16 അല്ലെങ്കിൽ 17 തീയതികളിലാണ് ഞങ്ങൾ യൂട്യൂബിൽ ആ റീൽ കാണുന്നത്. അവൻ ബി.ജെ.പി അംഗമായില്ലെങ്കിൽ, അവന്റെ മാതാപിതാക്കൾ എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമെന്നും അവരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആ വിഡിയോയിലെ ഉള്ളടക്കം’ –ഭഗവാൻറാവു പറഞ്ഞു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അടുത്തിടെ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളിലൂടെ ദേശീയ ശ്രദ്ധ നേടിയ വ്യക്തിയാണ് അഭിജീത് ദിപ്കെ. വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധക്കാരെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്നും സി.ജെ.പി പ്രക്ഷോഭത്തിന് പിന്നാലെ അഭിജീത് ആവശ്യപ്പെട്ടിരുന്നു. സർക്കാർ വിദ്യാർഥികളെ ശത്രുക്കളെപ്പോലെ കാണരുതെന്നും, അവരുടെ ആവശ്യങ്ങളോട് സംവദിക്കണമെന്നും അഭിജീത് ദീപ്കെ കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

