സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസ്: സോളങ്കിക്ക് വീണ്ടും പൊലീസ് സംരക്ഷണം
text_fieldsമുംബൈ: 2005ലെ സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കേസിലെ പ്രധാന പ്രോസിക്യൂഷൻ സാക്ഷിയായ ഗുജറാത്ത് പൊലീസിലെ മുൻ ഡിവൈ.എസ്.പിക്ക് വീണ്ടും പൊലീസ് സംരക്ഷണം നൽകാൻ സി.ബി.െഎ കോടതി ഉത്തരവിട്ടു. സൊഹ്റാബുദ്ദീേൻറത് ആസൂത്രിത കൊലപാതകമാണെന്നും അതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും കണ്ടെത്തിയ ഗുജറാത്ത് സി.െഎ.ഡിയിലെ ഡിവൈ.എസ്.പിയായിരുന്ന വി.എൽ. സോളങ്കിക്കാണ് പെലീസ് സുരക്ഷ. ജീവനു ഭീഷണിയുള്ളതിനാൽ പൊലീസ് സംരക്ഷണമില്ലാതെ കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് ഇദ്ദേഹം അറിയിച്ചിരുന്നു.
വെള്ളിയാഴ്ചയായിരുന്നു കോടതിയിൽ മൊഴി നൽകേണ്ടത്. എന്നാൽ, പൊലീസ് സംരക്ഷണം ലഭിക്കാത്തതിനെ തുടർന്ന് എത്തിയില്ല. അടുത്ത വെള്ളിയാഴ്ച ഹാജരാകാൻ കോടതി സമയം നൽകിയിട്ടുണ്ട്. സുപ്രീംകോടതി നിർദേശ പ്രകാരം സോളങ്കിക്ക് ഏർപ്പെടുത്തിയ രണ്ടു സായുധ പൊലീസിെൻറ സുരക്ഷ ഒരു മാസം മുമ്പാണ് പൊലീസ് പിൻവലിച്ചത്. ഇതിനു പിന്നാലെ സാക്ഷിവിസ്താരത്തിന് സമൻസും ലഭിച്ചു. സമ്മർദത്തിലാക്കി തന്നെ പിന്തിരിപ്പിക്കാനാണ് പൊലീസും സർക്കാറും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സാക്ഷികളുടെ കൂട്ട കൂറുമാറ്റത്തോടെ ദുർബലമായ കേസിൽ പ്രോസിക്യൂഷന് പിടിവള്ളിയാകേണ്ട സാക്ഷിയാണ് സോളങ്കി. വിചാരണ നടത്തിയ മൊത്തം 180 സാക്ഷികളിൽ ഇതിനകം 93 പേർ കൂറുമാറിയിട്ടുണ്ട്.
അതിനിടെ, തെന്ന നിശ്ശബ്ദനാക്കാൻ ഭരണകൂടം പല അടവുകളും പയറ്റിയതായി വി.എൽ. സോളങ്കി വെളിപ്പെടുത്തി. ഒാൺലൈൻ മാധ്യമമായ ‘ദ വയറു’മായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ കോടതിയിൽ എത്താതിരിക്കാൻ ഭരണകൂടം ആവുന്നതും ശ്രമിച്ചു. ഒമ്പതുവർഷം മുമ്പ് സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ഏർപ്പെടുത്തിയ സുരക്ഷ പിൻവലിച്ചതാണ് ഇതിൽ ഒടുവിലേത്. കേസിൽ കുറ്റാരോപിതരായവരെ വെറുതെ വിടാൻ സർക്കാറും പൊലീസും ഏതറ്റം വരെയും പോകും. ഒരു സിറ്റിങ് ജഡ്ജിക്ക് മരണം സംഭവിക്കാമെങ്കിൽ, വിരമിച്ച പൊലീസ് ഉദ്യോഗസ്ഥെൻറ കാര്യംപറയേണ്ടതില്ലല്ലോ എന്നും അദ്ദേഹം ജഡ്ജി ലോയയുടെ മരണം സൂചിപ്പിച്ച് പറഞ്ഞു. സുരക്ഷ പിൻവലിച്ചത് ചൂണ്ടിക്കാട്ടി കോടതിക്കും സർക്കാറിനും പൊലീസിനും പല തവണ കത്തയച്ചിട്ടുണ്ട്. എന്നാൽ, ഒരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. സൊഹ്റാബുദ്ദീൻ ശൈഖിന് പുറമെ, ഭാര്യ കൗസർബി, സുഹൃത്ത് തുളസി പ്രജാപതി എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.