ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ബലാൽസംഗങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഉന്നാവ്, കഠ് വ പീഡനങ്ങളിൽ ബി.ജെ.പി പ്രതിക്കൂട്ടിലായതോടെയാണ് ‘രാഷ്ട്രീയപ്രേരിത നടപടി’ എന്ന ആരോപണവുമായി സ്മൃതി ഇറാനി രംഗത്തെത്തിയത്. ‘നിയമവും സർക്കാറും ഭരണഘടനാനുസൃതമായ നടപടി സ്വീകരിക്കും. വിഷയത്തെ രാഷ്ട്രീയവൽകരിക്കാൻ ആഗ്രഹിക്കുന്ന ചില ആളുകളുണ്ട്. ഇരയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഒരു സ്ത്രീയെന്ന നിലയിൽ എനിക്ക് അപേക്ഷിക്കാനുള്ളത്’ എന്നും കഴിഞ്ഞദിവസം അർധരാത്രി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിനെ വിമർശിച്ച് മന്ത്രി പറഞ്ഞു.
ബലാത്സംഗ കേസിൽ ആരോപണവിധേയനായ ഗായത്രി പ്രജാപതിയെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ്വാദി സ്ഥാനാർഥിയായി മത്സരിപ്പിച്ചപ്പോൾ കോൺഗ്രസ് പിന്താങ്ങിയതിനെയും സ്മൃതി ഇറാനി വിമർശിച്ചു. അന്ന് ഗായത്രി പ്രജാപതിക്കുവേണ്ടി വോട്ട് ചോദിച്ചവരാണ് ഇന്ന് പ്രതിഷേധിക്കുന്നത്. ജനങ്ങൾക്ക് യാഥാർഥ്യം അറിയാമെന്നും അവർ പറഞ്ഞു.