പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം: നോയിഡയിലെടുത്ത കേസ് ഡൽഹിക്ക് മാറ്റി
text_fieldsന്യൂഡൽഹി: സി.ജെ.പി നടത്തിയ ജന്തർ മന്തർ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ച് യുവതിക്കെതിരെ നോയിഡ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ജൂലൈ 23ന് നടന്ന സംഭവത്തിൽ 29നാണ് നോയിഡ പൊലീസ് യുവതിക്കെതിരെ ‘സീറോ’ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. കുറ്റകൃത്യം നടന്ന സ്ഥലം പരിഗണിക്കാതെ രാജ്യത്തെ ഏത് സ്റ്റേഷനിലും രജിസ്റ്റർ ചെയ്യാവുന്ന എഫ്.ഐ.ആർ ആണിത്. പിന്നീട് ആ പരാതി അന്വേഷണം നടത്താൻ അധികാരമുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയാണ് രീതി. ഇതനുസരിച്ചാണ് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പവിത്രതയെ ഇകഴ്ത്തുന്നതും സമൂഹത്തിൽ ശത്രുത ഉണ്ടാക്കാൻ സാധ്യതയുള്ളതും പൊതു സമാധാന അന്തരീക്ഷത്തെ ഇല്ലാതാക്കുന്നതുമാണ് യുവതിയുടെ മുദ്രാവാക്യമെന്നാണ് ആരോപണം. ഭാരതീയ നിയമസംഹിതയിലെ സെക്ഷൻ 352, 353, 356 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീറോ എഫ്.ഐ.ആറിന്റെ കോപ്പി ലഭിച്ച ശേഷം കേസ് വിശദമായി പരിശോധിച്ച് തുടർ നടപടി സ്വീകരിക്കാനാണ് ഡൽഹി പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

