‘ഭരണഘടനയുടെ വിത്താണ് ആമുഖം, അത് മാറ്റാൻ പാടില്ലാത്തത്’; ആർ.എസ്.എസ് നേതാവിനെ പിന്തുണച്ച് ഉപരാഷ്ട്രപതി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന ആർ.എസ്.എസ് നേതാവിന്‍റെ വിവാദ പരാമർശത്തിന് പിന്തുണയുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനയുടെ ആമുഖം മാറ്റാൻ പാടില്ലാത്തതാണെങ്കിലും അത് 1976ൽ അടിയന്തരാവസ്ഥക്കാലത്ത് 42ാം ഭേദഗതിയിലൂടെ മാറ്റിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഭരണഘടനയുടെ വിത്താണ് ആമുഖം. അത് അടിസ്ഥാനമാക്കിയാണ് ഭരണഘടന വികസിക്കുന്നതെന്നും ധൻകർ ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ പരാമർശം.
വ്യാഴാഴ്ച ഡൽഹിയിൽ നടന്ന പരിപാടിയിലാണ് ഭരണഘടനയുടെ ആമുഖത്തിൽ നിന്ന് ‘സോഷ്യലിസം’, ‘മതേതരം’ എന്നീ വാക്കുകൾ ഒഴിവാക്കണമെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടത്. ‘സോഷ്യലിസം’, ‘മതേതരം’ എന്നീ വാക്കുകൾ അടിയന്തരാവസ്ഥ കാലത്ത് 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തതാണ്. അവ നിലനില്‍ക്കണമോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നുവെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞു.
“1976ലാണ് ‘സോഷ്യലിസ്റ്റ്’, ‘മതേതരത്വം’ എന്നീ വാക്കുകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഉള്‍പ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. അടിയന്തരാവസ്ഥ കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ത്തു.
പിന്നീട് അവ നീക്കം ചെയ്യാന്‍ ശ്രമിച്ചില്ല. അവ നിലനില്‍ക്കണമോ എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ബാബാ സാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തില്‍ (അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍) നിന്നാണ് ഞാന്‍ ഇത് പറയുന്നത്, അംബേദ്കര്‍ തയാറാക്കിയ ഭരണഘടനയുടെ ആമുഖത്തില്‍ ഈ വാക്കുകള്‍ ഇല്ലായിരുന്നു” -ഹൊസബലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

