പൊലീസ് അതിക്രമത്തിന് ആറാണ്ട്; കാമ്പസിൽ ഒത്തുകൂടി ജാമിഅ മില്ലിയ വിദ്യാർഥികൾ
text_fieldsന്യൂഡൽഹി: പൗരത ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെ ജാമിഅ മില്ലിയ സർവകലാശാലയിൽ പൊലിസ് നടത്തിയ ക്രുര അതിക്രമത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ച് കാമ്പസിൽ വിദ്യാർഥികൾ ഒത്തുകൂടി. 2019 ഡിസംബർ 15നാണ് അനുമതിയില്ലാതെ കാമ്പസിനകത്തേക്ക് ഇരച്ചു കയറിയ ഡൽഹി പൊലീസ് വിദ്യാർഥികൾക്ക് നേരെ അതിക്രമം നടത്തിയത്.
ഇതോടനുബന്ധിച്ച് തിങ്കളാഴ്ച കാമ്പസിന്റെ സെൻട്രൽ കാന്റീന് മുമ്പിൽ ജാമിഅയിലെ വിവിധ വിദ്യാർഥി സംഘടനകളുടെ ആഭിമുഖ്യത്തിൽ 500 ഓളം വിദ്യാർഥികളാണ് ഒത്തുകൂടി കാമ്പസിന് ചുറ്റും പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കാമ്പസിന് പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയുണ്ടായി.
നീതിയുടെ ശബ്ദമായി ഇപ്പോഴും ജയിലിൽ കഴിയുന്ന വിദ്യാർത്ഥി പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്നും പൊലീസ് അതിക്രമത്തിലെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർഥി നേതാക്കൾ ആവശ്യപ്പെട്ടു.
2019 ൽ ആയിഷ റെന്ന, ലദീദ ഫർസാന തുടങ്ങിയ വിദ്യാർഥി നേതാക്കളുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്നാണ് പൗരത്വ ഭേദഗതിക്കെതിരായ വിദ്യാർഥി പ്രതിഷേധത്തിന് തുടക്കം കുറിച്ചതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജനറൽ സെക്രട്ടറി നൗഷീൻ ഫാറൂഖ് പറഞ്ഞു. വിയോജിപ്പിന്റെ ശബ്ദത്തെ അടിച്ചമർത്താൻ നടത്തിയ ഭരണകൂട അതിക്രമത്തതിൽ വിദ്യാർഥികളെ മാനസികമായും ശാരീരികമായും ഗുരതരമായി ബാധിച്ചു. ഇരകളിൽ ആർക്കും ഒരു തരത്തിലുള്ള നീതിയും ലഭിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

