നോയിഡ: ഉത്തർപ്രദേശിലെ ഹാപുരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനത്തിന് ഇരയാക്കി. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയശേഷം സമീപത്തെ വയലിൽ ഉപേക്ഷിച്ചു. കുട്ടിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു.
വ്യാഴാഴ്ച വൈകുന്നേരം ബൈക്കിലെത്തിയ അക്രമി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം കോട്ട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസും ബന്ധുക്കളും നാട്ടുകാരും ഏറെനേരം നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളിയാഴ്ച രാവിലെ ആറുമണിയോടെ അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പ്രതിക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കുട്ടിയെ ആദ്യം ഹാപുരിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയക്കായി മീററ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില വഷളാണെന്നും അതിക്രൂര പീഡനത്തിനിരയാക്കിയശേഷം സ്വകാര്യ ഭാഗങ്ങൾ വികൃതമാക്കിയതായും ഡോക്ടർമാർ അറിയിച്ചു. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എ.ഡി.ജി.പിയുടെ ഉത്തരവു പ്രകാരം കേസന്വേഷണത്തിനായി എട്ടംഗ സംഘത്തെ നിയോഗിച്ചു. ഉടൻ തന്നെ പ്രതിയെ പിടികൂടാൻ സാധിക്കുമെന്ന് ഹാപുർ എസ്.പി സഞ്ജീവ് സുമൻ പറഞ്ഞു.