ഒഡീഷയിൽ കുടുംബത്തിലെ ആറുപേർ മരിച്ച നിലയിൽ; പുതപ്പിൽ പൊതിഞ്ഞ് മൃതദേഹങ്ങൾ
text_fieldsഭുവനേശ്വർ: ഒഡീഷയിലെ ബൊലാങ്കീർ ജില്ലയിൽ ഒരു കുടുംബത്തിലെ അറുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തറയിൽ, ബ്ലാങ്കറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു ആറ് മൃതദേഹങ്ങളും. പട്നഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സൻരപദ ഗ്രാമത്തിലാണ് സംഭവം. ബുലു ജാനി (50), ഭാര്യ ജ്യോതി (48), മക്കളായ സരിത, ശ്രേയ, ഭീഷ്മ, സഞ്ജീവ് എന്നിവരാണ് മരിച്ചത്. ഗ്രാമത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും തേൻ ശേഖരിച്ച് വിൽക്കുന്നയാളാണ് ബുലു ജാനി.
മണിക്കൂറുകളോളം വീട് അടഞ്ഞുകിടക്കുന്നത് കണ്ടിട്ട് സംശയം തോന്നിയ അയൽവാസികൾ ജനലിലൂടെ നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. അയൽക്കാർ വിവരമറിയിച്ചതനുസരിച്ച് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ അറിവാകൂയെന്ന് പൊലീസ് വ്യക്തമാക്കി. എ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. " മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ടുള്ള മുറിവുകൾ മൃതദേഹങ്ങളിലുണ്ട്. പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമാണെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. മരിച്ചയാളുടെ പണമിടപാടുകൾ അടക്കം അന്വേഷിച്ച് വരികയാണ്"- ബൊലാങ്കീർ എസ്.പി സന്ദീപ് സമ്പത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

