എസ്.ഐ.ആര്: ജനപ്രാതിനിധ്യ നിയമം ഉറപ്പാക്കണമെന്ന് സി.പി.ഐ; മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് കത്തയച്ചു
text_fieldsതിരുവനന്തപുരം: 2002ലെ എസ്.ഐ.ആര് വോട്ടര്‍ പട്ടികയില്‍ പേരുള്ള യോഗ്യനായ ഒരു വോട്ടറെ പോലും പുതുക്കിയ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്ക് അയച്ച കത്തിലാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. വോട്ടര്‍ പട്ടിക പുതുക്കുമ്പോള്‍ ഒഴിവാക്കപ്പെടുന്ന വ്യക്തികള്‍ക്ക് സുപ്രധാന സിവില്‍ അവകാശങ്ങളാണ് നഷ്ടപ്പെടുന്നത്. അതിനാല്‍, എസ്.ഐ.ആര് നടപടിക്രമങ്ങളിൽ 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 20 കര്‍ശനമായി പാലിക്കണം.
2002ലെ എസ്.ഐ.ആറില്‍ പേരുള്ള മത്സ്യത്തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, താഴ്ന്ന വിഭാഗം ജനങ്ങള്‍ എന്നിവരില്‍ ഭൂരിഭാഗവും പ്രാഥമിക ക്ലാസുകളില്‍ പഠനം നിര്‍ത്തിയവരാണ്. അവര്‍ക്ക് സ്കൂളില്‍ ചേരാൻ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലായിരുന്നു. അതിനാല്‍ ജനന സര്‍ട്ടിഫിക്കറ്റ്, പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ഇല്ലെന്ന കാരണത്താല്‍ പട്ടികയില്‍ ചേരാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍, 2002ലെ പട്ടികയിലുണ്ടായിരുന്ന പലരും 2026ലെ പട്ടികയില്‍ ഉള്‍പ്പെടാതെ പോകുന്നു. പേര് ചേര്‍ക്കാന്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തതിനാല്‍ മാത്രം വോട്ടര്‍ പട്ടികയില്‍ ഇടം ലഭിക്കാത്ത സാഹചര്യം ജനാധിപത്യ ക്രമത്തിന് അപമാനമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

