ഗോവയിൽ അക്കാദമിക് സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം: സർക്കാർ ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് എസ്.ഐ.ഒ
text_fieldsപനജി: ഗോവയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനാധിപത്യപരമായ സംവാദങ്ങൾക്കും ആശയവിനിമയങ്ങൾക്കും വിലക്കേർപ്പെടുത്തി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറപ്പെടുവിച്ച വിവാദ സർക്കുലറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തങ്ങൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് പുറത്തിറക്കിയ ഉത്തരവ് അക്കാദമിക് സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് എസ്.ഐ.ഒ (സ്റ്റുഡന്റ്സ് ഇസ്‍ലാമിക് ഓർഗനൈസേഷൻ) ഗോവ സോൺ പ്രസ്താവനയിൽ പറഞ്ഞു.
നോർത്ത് ഗോവ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെയും സ്പെഷ്യൽ ബ്രാഞ്ച് പൊലീസിന്റെയും റിപ്പോർട്ടുകൾ ഉദ്ധരിച്ച് ജൂലൈ ആറിനാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുത്തിയ സർക്കുലർ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയത്. എസ്.ഐ.ഒയുടെ പ്രവർത്തനങ്ങൾ സാമൂഹ്യവിരുദ്ധവും രാഷ്ട്രവിരുദ്ധവുമാകാൻ സാധ്യതയുണ്ടെന്ന പൊലീസ് നിഗമനമാണ് ഇതിന് ആധാരമായി സർക്കാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഈ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമെന്ന് എസ്.ഐ.ഒ ചൂണ്ടിക്കാട്ടി.
‘രാജ്യത്തുടനീളം നിയമപരമായി പ്രവർത്തിക്കുന്ന സംഘടനയാണ് എസ്.ഐ.ഒ. സുതാര്യമായ രീതിയിൽ കാമ്പസുകളിലും പൊതുസമൂഹത്തിലും സജീവമായ സംഘടനയെ സമൂഹവിരുദ്ധരായി മുദ്രകുത്തുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വിദ്യാഭ്യാസ ശാക്തീകരണത്തിനും ജനാധിപത്യ പങ്കാളിത്തത്തിനും വേണ്ടി നിലകൊള്ളുന്ന വിദ്യാർഥി സംഘടനയെ 'ഭീഷണി'യായി ചിത്രീകരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ തന്നെ ലക്ഷ്യത്തെ അട്ടിമറിക്കുന്നതാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തിനും അക്കാദമിക് സ്വാതന്ത്ര്യത്തിനും എതിരെയുള്ള ആക്രമണമാണിത്. വിവാദ സർക്കുലറിലെ അപകീർത്തികരമായ പരാമർശങ്ങൾ നീക്കം ചെയ്യണം. വിവാദ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം. അല്ലാത്തപക്ഷം ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിയമനടപടികളുമായി മുന്നോട്ട് പോകും’ -എസ്.ഐ.ഒ ഗോവ സോൺ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിൽ കർശന നിയന്ത്രണങ്ങളാണ് വിവാദ ഉത്തരവ് പ്രകാരം അടിച്ചേൽപ്പിക്കുന്നത്. പുറമെനിന്നുള്ള വ്യക്തികൾക്കോ സംഘടനകൾക്കോ സ്കൂളുകളിലും കോളജുകളിലും സെമിനാറുകളോ പ്രഭാഷണങ്ങളോ നടത്തണമെങ്കിൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് മുൻകൂട്ടി രേഖാമൂലമുള്ള അനുമതി വാങ്ങണം. അനുമതി തേടുമ്പോൾ സംഘടനയുടെ വിവരങ്ങൾക്കും പ്രഭാഷകരുടെ പ്രൊഫൈലിനും പുറമെ, അവതരിപ്പിക്കാൻ പോകുന്ന പ്രഭാഷണത്തിന്റെയോ പ്രവർത്തനത്തിന്റെയോ പൂർണ്ണരൂപം മുൻകൂട്ടി സമർപ്പിക്കണം. പരിപാടി നടക്കുമ്പോൾ ഒരു ഫാക്കൽറ്റി അംഗം നിർബന്ധമായും മുഴുസമയം സന്നിഹിതനായിരിക്കണം. പരിപാടി കഴിഞ്ഞാലുടൻ ആക്ഷേപകരമായ ഉള്ളടക്കം ഒന്നുമില്ലായിരുന്നു എന്ന സർട്ടിഫിക്കറ്റ് സഹിതം സ്കൂൾ മേധാവി ഡയറക്ടറേറ്റിൽ റിപ്പോർട്ട് നൽകണം.
സന്ദർശകരുടെ വിവരങ്ങൾക്കായി എല്ലാ സ്ഥാപനങ്ങളും പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്നും അനുമതിയില്ലാതെ വിദ്യാർത്ഥികളുമായി സമ്പർക്കം പുലർത്താൻ ശ്രമിക്കുന്നവരെ ഉടൻ പൊലീസിനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

