നിശബ്ദത നിഷ്പക്ഷതയല്ല, കുറ്റകൃത്യത്തിൽ അണിചേരലാണ്; ഗസ്സയോടുള്ള മോദി സർക്കാറിന്റെ മൗനത്തിൽ വിമർശന ശരവുമായി സോണിയ
text_fieldsന്യൂഡൽഹി: ഗസ്സ വംശഹത്യയിൽ നരേന്ദ്ര മോദി സർക്കാർ പുലർത്തുന്ന സമ്പൂർണ മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി. ഇത് മനുഷ്യത്വത്തിൽനിന്നും ധാർമികതയിൽനിന്നുമുള്ള തികഞ്ഞ ഒഴിഞ്ഞുമാറൽ ആണെന്ന് അവർ കുറ്റപ്പെടുത്തി.
‘ദി ഹിന്ദു’വിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യയുടെ നിശബ്ദത, ഫലസ്തീനോടുള്ള നിസ്സംഗത' എന്ന ലേഖനത്തിൽ, സ്വാതന്ത്ര്യത്തിനും മനുഷ്യാന്തസ്സിനും വേണ്ടി ഒരുകാലത്ത് അചഞ്ചലമായി നിലകൊണ്ട ഇന്ത്യയുടെ ശബ്ദം ഇന്ന് ശ്രദ്ധേയമാംവിധം നിശബ്ദമായിരിക്കുന്നുവെന്ന് അവർ പറഞ്ഞു.ഈ വിഷയത്തിൽ ഇന്ത്യ അതിന്റെ ചരിത്രപരമായ നേതൃത്വം വീണ്ടെടുക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
രാജ്യം 'വ്യക്തിഗത നയതന്ത്ര'ത്തിനു മുകളിലേക്ക് ഉയർന്നുവരണമെന്നും നീതി, മനുഷ്യാവകാശങ്ങൾ, അന്താരാഷ്ട്ര നിയമം എന്നിവയോടുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കണമെന്നും അവർ പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഗസ്സ വിഷയത്തോടുള്ള മോദി സർക്കാറിന്റെ സമീപനത്തിനുനേർക്ക് സോണിയ പരസ്യ വിമർശനമുന്നയിക്കുന്നത്.
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളോ തന്ത്രപരമായ താൽപര്യങ്ങളോ അല്ല, മറിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രിയും മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിനാണ് ഊന്നല്‍ നല്‍കുന്നത്. വ്യക്തിഗതമായുള്ള ഈ നയതന്ത്ര ശൈലി ഒരിക്കലും നിലനില്‍ക്കുന്നതല്ല. അത് ഇന്ത്യയുടെ വിദേശനയത്തിന് വഴി കാണിക്കാനും പോവുന്നില്ല.
ഗസ്സയിൽ നടക്കുന്നത് വംശഹത്യയിൽ കുറഞ്ഞതെന്നുമല്ലെന്നും സോണിയ പറഞ്ഞു. അവിടേക്കുള്ള സഹായം ഇസ്രായേൽ മനഃപൂർവം തടസ്സപ്പെടുത്തുകയും, സാധാരണക്കാരെ ക്ഷാമാവസ്ഥയിലേക്ക് തള്ളിവിടുകയും, ഭക്ഷണവും മാനുഷിക സഹായവും ലഭ്യമാക്കാൻ ശ്രമിക്കുമ്പോൾ പോലും അവരെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു. ലോകം മന്ദഗതിയിലാണ് പ്രതികരിക്കുന്നത്. ഈ നിഷ്‌ക്രിയത്വം ഇസ്രായേലിന്റെ അതിരുകടന്ന പ്രവർത്തനങ്ങളെ നിയമാനുസൃതമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
ഫലസ്തീന്‍ പ്രശ്നത്തെ കേവലം വിദേശനയത്തിന്റെ വിഷയമായി കാണാതെ, ഇന്ത്യയുടെ ധാര്‍മികമായ പ്രതിബ്ദധത ഉയർത്തിപ്പിടിക്കേണ്ട സമയമായിട്ടാണ് കാണേണ്ടത്. ഫലസ്തീനിലെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കുടിയൊഴിപ്പിക്കലും അധിനിവേശവും സഞ്ചാരത്തിനുള്ള നിയന്ത്രണങ്ങളും, അവരുടെ പൗര-രാഷ്ട്രീയ-മനുഷ്യാവകാശങ്ങള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും സഹിച്ചു.
കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യ നേരിട്ട പോരാട്ടങ്ങളെയാണ് അവരുടെ ദുരവസ്ഥ പ്രതിധ്വനിപ്പിക്കുന്നത്. അവരുടെ പരമാധികാരവും ദേശീയതയും നിഷേധിക്കപ്പെട്ടു. വിഭവങ്ങള്‍ ചൂഷണം ചെയ്യപ്പെട്ടു. എല്ലാ അവകാശങ്ങളും സുരക്ഷയും കവര്‍ന്നെടുക്കപ്പെട്ടു.
ഈ ഘട്ടത്തിലെങ്കിലും ഇന്ത്യയുടെ ചരിത്രാനുഭവങ്ങളും ധാർമിക അധികാരവും മനുഷ്യാവകാശങ്ങളോടുള്ള പ്രതിബദ്ധതയും ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. നീതിക്കു വേണ്ടി സംസാരിക്കാനും പ്രവര്‍ത്തിക്കാനും നമ്മള്‍ പ്രാപ്തരാകേണ്ടതുണ്ട് -സോണിയ ലേഖനത്തില്‍ പറഞ്ഞു.
ഫ്രാൻസ്, യു.കെ, കാനഡ, പോർച്ചുഗൽ, ആസ്‌ട്രേലിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ അടുത്തിടെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച കാര്യവും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരുകാലത്ത് ഫലസ്തീനെ പിന്തുണക്കുന്നതിൽ മുൻപന്തിയിലായിരുന്നു. 1988ൽ അതിന്റെ രാഷ്ട്ര പദവി അംഗീകരിച്ചു. ഐക്യരാഷ്ട്രസഭ, ചേരിചേരാ പ്രസ്ഥാനം തുടങ്ങിയ വേദികളിലെ ചർച്ചകളിലൂടെയുള്ള സമാധാനത്തിനായി നിരന്തരം വാദിച്ചുവെന്നും അവർ ഓർമിപ്പിച്ചു.
ഈ മാസം ആദ്യം ഇസ്രായേലുമായി ഒരു ഉഭയകക്ഷി നിക്ഷേപ കരാറിൽ ഒപ്പുവെച്ചതിനും, വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിച്ചതിന് ആഗോളതലത്തിൽ തിരിച്ചടി നേരിട്ട ഇസ്രായേലിന്റെ തീവ്ര വലതുപക്ഷ ധനമന്ത്രിക്ക് ആതിഥേയത്വം വഹിച്ചതിനും അവർ മോദി സർക്കാറിനെ വിമർശിച്ചു. ‘ഫലസ്തീനോടുള്ള ചരിത്രപരമായ സഹാനുഭൂതിക്കും, അവർക്കുവേണ്ടി പ്രവർത്തിച്ച ധീരതയോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. നിശബ്ദത നിഷ്പക്ഷതയല്ല, അത് കുറ്റകൃത്യത്തിൽ അണിചേരലാണ് -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

