‘മുഖ്യമന്ത്രി മാറില്ല’; കർണാടകയിൽ നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ, ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി
text_fieldsബംഗളൂരു: കർണാകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യക്ക് പകരം ഡി.കെ. ശിവകുമാറിനെ പരിഗണിക്കണമെന്ന ആവശ്യമുന്നയിച്ച് കോൺഗ്രസിനുള്ളിൽ ഏതാനും മാസങ്ങളായി ചർച്ച സജീവമാണ്. പല നേതാക്കളും ഡി.കെക്കുവേണ്ടി വാദിക്കുന്നതിനിടെ, ശനിയാഴ്ച പാർട്ടി ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച സിദ്ധരാമയ്യ, നേതൃമാറ്റമില്ലെന്ന് വ്യക്തമാക്കി. അഭ്യൂഹങ്ങൾ മാധ്യമ സൃഷ്ടിയാണെന്നും പാർട്ടിയുടെ ശ്രദ്ധ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലാണെന്നും സിദ്ധരാമയ്യ പറഞ്ഞു. നേരത്തെ ഏതാനും എം.എൽ.എമാർ ഖാർഗയെ കാണാനെത്തിയത് നേതൃമാറ്റം ആവശ്യപ്പെടാനാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
എം.എൽ.എമാർ എന്തിന് ഖാർഗയെ കണ്ടെന്ന് തനിക്കറിയില്ല. അവരോടത് ചോദിച്ചിട്ടില്ല. അവർക്ക് ഏത് നേതാവിനെയും കാണാം. വേണമെങ്കിൽ ഡൽഹിയിൽ പോകാം. എന്നാൽ താനും ഡി.കെ. ശിവകുമാറും ഉൾപ്പെടെയുള്ളവർ ഹൈകമാൻഡിന്‍റെ നിർദേശം പാലിക്കാൻ ബാധ്യസ്തരാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് പിന്നാലെ ഖാർഗെയും ഡി.കെ. ശിവകുമാറും തമ്മിൽ അധികാരക്കൈമാറ്റത്തിൽ ധാരണയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. രണ്ടര വർഷത്തിനു ശേഷം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അധികാരം കൈമാറുമെന്നായിരുന്നു അത്. ധാരണപ്രകാരം ഈ മാസത്തോടെ സർക്കാർ രണ്ടര വർഷം പിന്നിടും. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ വിജയത്തിൽ ഡി.കെയുടെ പ്രചാരണ പ്രവർത്തനങ്ങൾ നിർണായകമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

