ഗവർണറുമായി കൂടിക്കാഴ്ചക്ക് സമയം തേടി സിദ്ധരാമയ്യ; രാജി ഇന്നുണ്ടായേക്കും
text_fieldsബംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയണമെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം അംഗീകരിച്ചതോടെ പടിയിറക്കം വേഗത്തിലാക്കാൻ സിദ്ധരാമയ്യ. നിർണായക പ്രഖ്യാപനം ഇന്ന് രാവിലെയോടെ നടത്തും.
ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിനെ വ്യാഴാഴ്ച രാവിലെ 11.30ഓടെ സന്ദർശിക്കാൻ സിദ്ധരാമയ്യ സമയം തേടിയിട്ടുണ്ട്. രാജി സമർപ്പിച്ചേക്കുമെന്നാണ് വിവരം. സിദ്ധരാമയ്യയുടെ പിൻഗാമിയായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എത്തുമെന്നും അടുത്ത ആഴ്ച സത്യപ്രതിജ്ഞ നടത്തുമെന്നുമാണ് സൂചന. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഡൽഹിയിൽ കോൺഗ്രസ് ഹൈക്കമാൻഡുമായി നിർണായക ചർച്ചകൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം.
അതേസമയം, രാജി സംബന്ധിച്ച വിവരങ്ങളൊന്നും സിദ്ധരാമയ്യ വെളിപ്പെടുത്തിയിട്ടില്ല. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളും പങ്കുവെച്ചിട്ടില്ല. എന്നാൽ, വ്യാഴാഴ്ച മന്ത്രിസഭാംഗങ്ങൾക്ക് സിദ്ധരാമയ്യ പ്രാതൽവിരുന്ന് ഒരുക്കിയിട്ടുണ്ട്. വിരുന്നിൽ ഡി.കെ. ശിവകുമാറും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ഔദ്യഗികവസതിയായ കാവേരിയിൽ രാവിലെ ഒമ്പത് മണിക്കാണ് യോഗം. പ്രാതൽ വിരുന്നിനുശേഷമായിരിക്കും ഗവർണറുമായുള്ള കൂടിക്കാഴ്ച.
കർണാടകത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ബുധനാഴ്ച ബെംഗളൂരുവിലെത്തിയിരുന്നു. ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല മാധ്യമങ്ങളോട് അഭ്യർഥിക്കുകയും ഇതുവരെ ഒരു സി.എൽ.പി യോഗവും വിളിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, സർക്കാരിന്റെ പകുതി കാലാവധി പൂർത്തിയാക്കിയ ശേഷം സിദ്ധരാമയ്യ ശിവകുമാറിന് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ. കർണാടകയുടെ ചില ഭാഗങ്ങളിൽ ശിവകുമാറിന്റെ അനുയായികൾ ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, സിദ്ധരാമയ്യ ക്യാമ്പിലെ നിരവധി മന്ത്രിമാരും എം.എൽ.എമാരും രാജിവെക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. മുതിർന്ന നേതാവിനെ മാറ്റുന്നതിനെതിരെ പിന്നാക്ക വിഭാഗങ്ങൾ കോൺഗ്രസിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

