ആദരവ് നിയമം വഴി അടിച്ചേൽപ്പിക്കാൻ കഴിയുമോ? വന്ദേമാതര നിയമം പ്രായോഗികമല്ലെന്ന് ശശി തരൂർ എം.പി
text_fieldsന്യൂഡൽഹി: ദേശീയഗീതമായ 'വന്ദേമാതരത്തിന്' ദേശീയഗാനത്തിന് സമാനമായ നിയമപരമായ പദവിയും സംരക്ഷണവും നൽകിക്കൊണ്ടുള്ള പുതിയ ഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതിന് പിന്നാലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് എം.പി ശശി തരൂർ. പുതിയ നിയമത്തിലെ വ്യവസ്ഥകൾ മനുഷ്യസ്വഭാവത്തെ അവഗണിക്കുന്നതാണെന്ന് അദ്ദേഹം വിമർശിച്ചു. പാർലമെന്റിൽ ചർച്ചകളൊന്നുമില്ലാതെയാണ് ഭേദഗതി പാസാക്കിയതെന്ന് തിരുവനന്തപുരം എം.പിയായ ശശി തരൂർ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ഏതൊരു ഔദ്യോഗിക ചടങ്ങിന്റെയും തുടക്കത്തിലും ഒടുക്കത്തിലും ദേശീയഗാനത്തിന് പുറമെ ദേശീയഗീതമായ വന്ദേമാതരത്തിലെ ആറ് വരികളും പാടണമെന്നാണ് പുതിയ നിയമം ആവശ്യപ്പെടുന്നത്. ഇരുഗാനങ്ങളെയും താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും, വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസുകൾ തനിക്ക് അറിയാമെങ്കിലും ഇതുവരെ ആവശ്യപ്പെടാത്തതിനാൽ മറ്റ് നാലെണ്ണം അറിയുകയില്ല, ദേശീയഗാനം പൂർണ്ണമായി പാടാൻ അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ അധികാരികൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സമയപരിധിയും പ്രായോഗിക ബുദ്ധിമുട്ടുകളും ദേശീയഗാനമായ 'ജന ഗണ മന' ആലപിക്കുമ്പോൾ സദസ്സിലുള്ളവർ ആദരവോടെ 52 സെക്കൻഡ് ശ്രദ്ധയോടെ എഴുന്നേറ്റ് നിൽക്കേണ്ടതുണ്ട്. എന്നാൽ വന്ദേമാതരം മുഴുവനായി പാടാൻ മൂന്ന്
മിനിറ്റും 10 സെക്കൻഡും വേണം. ഇതിനുപുറമെ, തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളിൽ ദേശീയഗാനത്തിനും ദേശീയഗീതത്തിനും മുന്നോടിയായി തമിഴ് സംസ്ഥാന ഗാനം കൂടി രണ്ട് മിനിറ്റ് പാടാൻ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു."ഓരോ ചടങ്ങിന്റെയും തുടക്കത്തിലും ഒടുക്കത്തിലുമായി സദസ്സ് ആറു മിനിറ്റോളം (ആകെ 12 അധിക മിനിറ്റുകൾ) അനങ്ങാതെ ആദരവോടെ എഴുന്നേറ്റ് നിൽക്കുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ടോ?" എന്ന് തരൂർ ചോദിച്ചു. ബഹുമാനവും സഹിഷ്ണുതയും നിയമം മൂലം അടിച്ചേൽപ്പിക്കാൻ കഴിയുമോ എന്ന് ചോദിച്ച അദ്ദേഹം, ദേശീയഗീതത്തോടുള്ള ബഹുമാനം വർദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള ഈ ബിൽ ലക്ഷ്യം കാണില്ലെന്നും ഒരുപക്ഷേ അതിന്റെ വിപരീത ഫലമാകും ഉണ്ടാക്കുകയെന്നും ആശങ്ക പ്രകടിപ്പിച്ചു.
പുതിയ നിയമം എന്തുകൊണ്ട്?1971-ലെ ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള നിയമത്തിലെ (Prevention of Insults to National Honour Act) മൂന്നാം വകുപ്പാണ് ഭേദഗതി ചെയ്തിരിക്കുന്നത്. ദേശീയഗാനത്തോടൊപ്പം വന്ദേമാതരത്തെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയഗീതം ആലപിക്കുന്നത് ബോധപൂർവ്വം തടയുന്നവർക്കോ അതിന് തടസ്സം സൃഷ്ടിക്കുന്നവർക്കോ മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കുന്നതാണ് പുതിയ നിയമം. വർഷകാല സമ്മേളനത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലാണ് ഈ ബിൽ പാസാക്കപ്പെട്ടത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസുകൾ മാത്രമായിരുന്നു ഇതുവരെ ഔദ്യോഗിക ചടങ്ങുകളിൽ പാടിയിരുന്നത്. എന്നാൽ ശേഷിക്കുന്ന നാല് സ്റ്റാൻസുകളിൽ രാജ്യത്തെ ഒരു ഹിന്ദു ദേവിയായി ചിത്രീകരിക്കുന്ന വരികൾ ഉണ്ടെന്നും ഇത് അല്ലാത്തവരെ ഒഴിവാക്കുന്നതാണെന്നുമുള്ള വാദങ്ങൾ നിലനിൽക്കെയാണ് ഇപ്പോൾ മുഴുവൻ വരികളും നിർബന്ധമാക്കിക്കൊണ്ടുള്ള നിയമനിർമ്മാണം വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

