ന്യൂഡൽഹി: അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനവും ആം ആദ്മി പാർട്ടിയും യു.പി.എ സർക്കാരിനെ താഴെയിറക്കാനുള്ള ആർ.എസ്.എസ്/ബി.ജെ.പി തന്ത്രമായിരുന്നെന്ന പ്രശാന്ത് ഭൂഷെൻറ ആരോപണങ്ങൾക്ക് അരവിന്ദ് കെജ്രിവാൾ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.
ഇതിൽ ഒരു അത്ഭുതവുമില്ല, ഇന്ത്യ 'എഗൈൻസ്റ്റ് കറപ്ഷൻ മൂവ്മെൻറിന്' പിന്നിൽ ആർ.എസ്.എസ് ആയിരുന്നുവെന്ന് പ്രശാന്ത് ഭൂഷൺ തന്നെ ശരിവെക്കുകയാണ്. 'ആദർശമില്ലാത്ത' അരവിന്ദ് കെജ്രിവാൾ ധാരാളം ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട് -ശശി തരൂർ പ്രതികരിച്ചു.
നമ്മൾക്കറിയാവുന്ന കാര്യങ്ങൾ ഇപ്പോൾ ആം ആദ്മിയുെട സ്ഥാപക നേതാവ് സ്ഥിരീകരിച്ചിരിക്കുന്നു എന്ന അടിക്കുറിപ്പോടെ നേരത്തെ പ്രശാന്ത് ഭൂഷെൻറ ആരോപണം രാഹുൽ ഗാന്ധി പങ്കുവെച്ചിരുന്നു.
അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലും എ.എ.പിയുടെ രൂപീകരണ സമയത്തും പ്രശാന്ത് ഭൂഷൺ സജീവ സാന്നിധ്യമായിരുന്നു. തുടർന്ന് പ്രശാന്ത് ഭൂഷണെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് പുറത്താക്കിയിരുന്നു. കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനുള്ള ബി.െജ.പി-ആർ.എസ്.എസ് അജണ്ടയുടെ ഭാഗമായതിൽ കുറ്റബോധം തോന്നുന്നുവെന്ന് ഇന്ത്യ ടുഡേയിൽ രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽ പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.
ആർ.എസ്.എസിെൻറ ഇടപെടൽ അണ്ണാഹസാരെക്ക് ചിലപ്പോൾ അറിയില്ലായിരിക്കും, പക്ഷേ കെജ്രിവാളിന് അത് അറിയാമായിരുന്നു. തനിക്ക് അന്നേ ചെറുസംശയം ഉണ്ടായിരുന്നു. ഇപ്പോൾ അത് പൂർണ ബോധ്യമായെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞിരുന്നു.