വിദേശവനിതയുടെ മകന് രാജ്യസ്നേഹിയാകാനാവില്ല; രാഹുൽ ഗാന്ധിയെ ഇന്ത്യയിൽ നിന്ന് പുറത്താക്കണം - പ്രഗ്യ സിങ് താക്കൂർ
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ബി.ജെ.പി എം.പി പ്രഗ്യ സിങ് താക്കൂർ. യു.കെ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനകളിലാണ് വിമർശനം. വിദേശവനിതയുടെ മകന് ഒരിക്കലും രാജ്യസ്നേഹിയാകാനാവില്ല. രാഹുൽ ഗാന്ധി ഇത് തെളിയിച്ചുവെന്ന് പ്രഗ്യ സിങ് താക്കൂർ പറഞ്ഞു.
സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കും പ്രഗ്യ സിങ് താക്കൂർ മറുപടി പറഞ്ഞു. പാർലമെന്റിന്റെ പ്രവർത്തനം സുഗമമായി നടന്നാൽ കൂടുതൽ ജോലി നടക്കും. ഇതോടെ കോൺഗ്രസിന് അതിജീവിക്കാൻ കഴിയാത്ത സാഹചര്യം വരും. കോൺഗ്രസിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലായ ഒരു ഘട്ടമാണിതെന്നും പ്രഗ്യ സിങ് താക്കൂർ വ്യക്തമാക്കി.
ഈ രാജ്യത്തിന്റെ നേതാവാണ് നിങ്ങൾ. ജനങ്ങളാണ് നിങ്ങളെ തെരഞ്ഞെടുത്തത്. അതെ ജനങ്ങളെ അപമാനിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. വിദേശത്തിരുന്ന് ഇന്ത്യയിലെ പാർലമെന്റിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് നിങ്ങൾ പറയുന്നു. ഇതിനേക്കാൾ അപമാനകരമായി മറ്റെന്തുണ്ട്. രാഹുലിനെ രാജ്യത്ത് നിന്ന് പുറത്താക്കുകയാണ് വേണ്ടതെന്നും പ്രഗ്യ സിങ് താക്കൂർ പറഞ്ഞു. അതേസമയം, പ്രഗ്യയുടെ പ്രസ്താവനയോട് മാലേഗാവ് സ്ഫോടനകേസ് ഉയർത്തിയായിരുന്നു കോൺഗ്രസിന്റെ മറുപടി.
നേരത്തെ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു രംഗത്തെത്തിയിരുന്നു. രാഹുൽ കേംബ്രിഡ്ജിൽ നടത്തിയ പ്രസംഗത്തിന്റെ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചായിരുന്നു വിമർശനം. രാഹുൽ ഇന്ത്യയുടെ ഐക്യത്തിന് അത്യന്തം അപകടകാരിയാണെന്നും രാജ്യത്തെ വിഭജിക്കാൻ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.