അഞ്ച് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം: ഭോപ്പാലിൽ അഭിഭാഷകന്‍ അറസ്റ്റിൽ
text_fieldsഭോപ്പാൽ: ഭോപ്പാലിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസ്സുള്ള അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയും പെൺകുട്ടിയും അയൽക്കാരാണ്. പെൺകുട്ടി പ്രതിയെ നാന എന്നാണ് വിളിച്ചിരുന്നത്. സംഭവം പ്രദേശവാസികൾക്കിടയിൽ വലിയ പരിഭ്രാന്തിക്കും ആശങ്കയ്ക്കും കാരണമായിട്ടുണ്ട്. മെയ് മൂന്നിനാണ് സംഭവം. അഭിഭാഷകന്റെ പേരക്കുട്ടിക്കൊപ്പം കളിക്കാനായി പെൺകുട്ടി അവരുടെ വീട്ടിൽ പോയതായിരുന്നു. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പ്രതി പെൺകുട്ടിയെ തന്ത്രപൂർവ്വം മറ്റൊരു മുറിയിലേക്ക് വിളിച്ചുവരുത്തുകയും മോശമായ രീതിയിൽ ഉപദ്രവിക്കുകയും ചെയ്തു. ശേഷം വീട്ടിലെത്തിയ പെൺകുട്ടി വീട്ടുകാരോട് വിവരം തുറന്നു പറയുകയായിരുന്നു. പരിശോധനയിൽ ശരീരത്തിൽ പോറലുകൾ കണ്ടതിനെ തുടർന്ന് മാതാവ് കുട്ടിയെ ഉടൻ തന്നെ ഡോക്ടറുടെ അടുത്തെത്തിച്ചു. വൈദ്യപരിശോധനയിലാണ് ലൈംഗികാതിക്രമം നടന്നതായി സംശയം ഉയർന്നത്.
തുടർന്ന് കുടുംബം ഹബീബ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കൗൺസിലിംഗിനിടെ താൻ നാന എന്ന് വിളിക്കുന്ന അയൽവാസി തന്നെയാണ് ക്രൂരത ചെയ്തതെന്ന് കുട്ടി വെളിപ്പെടുത്തി. പ്രതി തന്റെ വിവാഹിതയായ മകളോടും പേരക്കുട്ടിയോടുമൊപ്പമാണ് താമസിക്കുന്നത്. ഇയാളുടെ കൊച്ചുമകൾ നാന എന്ന് വിളിക്കുന്നത് കേട്ട് ഇരയായ പെൺകുട്ടിയും അഭിഭാഷകനെ നാന എന്നാണ് വിളിച്ചിരുന്നത്. സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളിൽ പോലും കുട്ടികൾ ഇത്രയേറെ അപകടസാധ്യതയിലാണെന്ന വസ്തുത മാതാപിതാക്കളെ കടുത്ത ഉത്കണ്ഠയിലാക്കുന്നു. കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഇത്തരം കുറ്റകൃത്യങ്ങളെ ശക്തമായി നേരിടുമെന്നും അധികൃതർ ഉറപ്പുനൽകി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അതീവ ജാഗ്രതയും അവബോധവും ആവശ്യമാണെന്ന് ഈ കേസ് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

