കൊങ്കൺ പാതയിൽ വെള്ളക്കെട്ട്; നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു
text_fieldsകണ്ണൂർ: കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെതുടർന്ന് മംഗളൂരു വഴി സർവിസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിയതും വൈകിയതും വഴിതിരിച്ചുവിട്ടതും പതിനായിരക്കണക്കിന് യാത്രക്കാർക്ക് ഇരുട്ടടിയായി. പര്നേം തുരങ്കത്തിൽ വെള്ളച്ചോർച്ചയെ തുടർന്നാണ് ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
16346 തിരുവനന്തപുരം സെൻട്രൽ -ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ്, 12134 മംഗളൂരു ജങ്ഷൻ -സി.എസ്.എം.ടി മുംബൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എന്നിവ പൂർണമായും റദ്ദാക്കി. വിദ്യാർഥികളും ഉദ്യോഗസ്ഥരും തൊഴിലാളികളും അടക്കം വിവിധ ആവശ്യങ്ങൾക്കായി യാത്ര പുറപ്പെട്ടവർ ലക്ഷ്യസ്ഥാനത്ത് എത്താതെ ബുദ്ധിമുട്ടി. ബുധനാഴ്ച രാവിലെ എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) കണ്ണൂരിലെത്തിയെങ്കിലും എൻജിൻ മാറ്റി ഷൊര്ണൂര് -പാലക്കാട് വഴി തിരിച്ചുവിട്ടു. ഇതോടെ വടക്കൻ കേരളത്തിലും മംഗളൂരുവിനിടയിലും ട്രെയിനിനായി കാത്തിരുന്നവർ നിരാശരായി മടങ്ങി.
ചൊവ്വാഴ്ച പുറപ്പെട്ട് കൊങ്കൺ പാതയിൽ കുടുങ്ങിയ പൻവേൽ -തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), കുർള എൽ.ടി.ടി -കൊച്ചുവേളി എക്സ്പ്രസ് (22113), നിസാമുദ്ദീൻ -തിരുവനന്തപുരം എക്സ്പ്രസ് (12432), ഭാവ്നഗർ -കൊച്ചുവേളി എക്സ്പ്രസ് (19260), കുർള എൽ.ടി.ടി -എറണാകുളം തുരന്തോ എക്സ്പ്രസ് (12223) എന്നിവ പൻവേലിൽ തിരിച്ചെത്തിച്ച് പുണെ -ഗുണ്ടക്കൽ -ഈറോഡ് -ഷൊർണൂർ വഴി തിരിച്ചുവിട്ടു. ഇതോടെ ഷൊർണൂർമുതൽ മംഗളൂരുവരെയുള്ള യാത്രക്കാർ ലക്ഷ്യസ്ഥാനത്തെത്താൻ ബുദ്ധിമുട്ടി. ട്രെയിൻ കാത്തിരുന്ന മലബാറിലെ അടക്കം നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. അത്യാവശ്യ യാത്രക്കാർ ട്രെയിൻ പിടിക്കാനായി ഷൊർണൂരിലേക്ക് നെട്ടോട്ടമോടുന്ന കാഴ്ചയായിരുന്നു. ഭൂരിഭാഗം പേരും യാത്ര റദ്ദാക്കി.
ബുധനാഴ്ച വൈകീട്ട് 4.35ന് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട 12134 മംഗളൂരു ജങ്ഷൻ -സി.എസ്.എം.ടി മുംബൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പൂർണമായും റദ്ദാക്കി. ഇതോടെ മംഗളൂരുവിലെത്തി മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത മലയാളികൾ അടക്കമുള്ള യാത്രക്കാർ വഴിയിൽ കുടുങ്ങി. പ്രതിവാര, പ്രതിദിന ട്രെയിനുകൾ റദ്ദാക്കിയതോടെ സ്ഥിരം യാത്രക്കാരും ടിക്കറ്റ് ബുക്ക് ചെയ്തവരുമെല്ലാം കുടുങ്ങി. അത്യാവശ്യ യാത്രക്കാർ വിമാനങ്ങളെ ആശ്രയിച്ചപ്പോൾ സാധാരണക്കാർ യാത്ര തുടരാനാവാതെ കഷ്ടത്തിലായി. ടിക്കറ്റ് റിസർവ് ചെയ്ത യാത്രക്കാർ ഷൊർണൂരിലും പൻവേലിലും എത്തി ലക്ഷ്യം പിടിക്കാനുള്ള നെട്ടോട്ടമായിരുന്നു. ഇതുമൂലം മംഗളൂരുവിനും കേരളത്തിനും ഇടയിൽ സർവിസ് നടത്തുന്ന ട്രെയിനുകളിൽ തിരക്കേറി. പരീക്ഷയെഴുതാനായി വിവിധയിടങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത വിദ്യാർഥികളക്കം ദുരിതത്തിലായി. നേത്രാവതി എക്സ്പ്രസ് അടക്കം ദിവസേനയുള്ള യാത്രക്കർ ആശ്രയിക്കുന്ന വണ്ടികൾ റദ്ദായതോടെ യാത്രക്കാർ പ്രതിഷേധവുമായെത്തി. വൈകീട്ടും രാവിലെയുമുള്ള തിരക്കേറിയ സമയങ്ങളിൽ വൻ തിരക്കാണ് ബാക്കിയുള്ള ട്രെയിനുകളിൽ അനുഭവപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.