ഉത്തരാഖണ്ഡിൽ ജലവൈദ്യുത പദ്ധതി തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറി ഏഴുമരണം
text_fieldsഉത്തരാഖണ്ഡിലെ ചമേലിയിൽ മണ്ണിടിച്ചിലുണ്ടായ തുരങ്കത്തിന് മുന്നിലെ രക്ഷാപ്രവർത്തനം
ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചുകയറി ഏഴുപേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. അപകടസമയത്ത് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 22 തൊഴിലാളികളെയും പുറത്തെത്തിച്ചു. ഇതിൽ ഏഴുപേരാണ് മരിച്ചത്.
വിഷ്ണുഗഡ്-പീപ്പൽക്കോട്ടി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിലിരുന്ന രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്കത്തിൽ മായാപൂർ എന്ന സ്ഥലത്താണ് ദുരന്തമുണ്ടായത്. ഉച്ചക്ക് രണ്ടു മണി മുതൽ രാത്രി 10 വരെയുള്ള ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ തൊഴിലാളികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീപ്പൽക്കോട്ടി പ്രദേശത്തെ തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ പദ്ധതി പ്രദേശത്താണ് അപകടം നടന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഇതിന്റെ നിർമാണ പ്രവർത്തനം നടത്തുന്നത്. വ്യാഴാഴ്ച വൈകീട്ട് 6:30 ഓടെ തുരങ്കത്തിനുള്ളിലേക്ക് വലിയ തോതിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറുകയായിരുന്നു.
ശക്തമായ ഒഴുക്കിന്റെ ആഘാതത്തിൽ പല തൊഴിലാളികളും തുരങ്കത്തിന്റെ പ്രവേശന കവാട ഭാഗത്തേക്ക് തെറിച്ചു വീണു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ നിർദേശം നൽകി. ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികളെ മുഖ്യമന്ത്രി ഫോണിൽ വിളിക്കുകയും ചെയ്തു.
രാത്രി 11 മണിയോടെ 22 തൊഴിലാളികളെയും ടണലിൽ നിന്ന് പുറത്തെടുത്തു. ഇതിൽ ഏഴു പേർ മരിച്ച നിലയിൽ ആയിരുന്നു. ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ്, സംസ്ഥാന പൊലീസ്, ഫയർ ഫോഴ്‌സ്, ജില്ല ദുരന്തനിവാരണ സേന അംഗങ്ങൾ ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും രക്ഷാപ്രവർത്തനങ്ങളെ സഹായിക്കാനും എച്ച്.സി.സിയുടെ പ്രത്യേക യന്ത്രസാമഗ്രികളും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആദ്യം ഗോപേശ്വറിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റവർക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ശ്രീനഗർ ബേസ് ആശുപത്രിയിലേക്കും റിഷികേശ് എയിംസിലേക്കും മാറ്റിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

