ഐ.സി.യു കിട്ടിയില്ല; ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടറെയും നഴ്സുമാരെയും മർദിച്ച് ശിവസേന കോർപ്പറേറ്റർ; പരാതി കേൾക്കാൻ തയ്യാറായില്ലെന്ന് ന്യായീകരണം
text_fieldsമുംബൈ: ഐ.സി.യുവിൽ സ്ഥലമില്ലെന്നും രോഗിയെ മറ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടതിനെത്തുടർന്ന് മഹാരാഷ്ട്രയിലെ താനെയിൽ ശിവസേന (ഷിൻഡെ വിഭാഗം) കോർപ്പറേറ്റർ (നഗരസഭാംഗം) രമേഷ് മാത്രെയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡോക്ടർമാരെയും ജീവനക്കാരെയും മർദിച്ചു. മുനിസിപ്പൽ ആശുപത്രിയിലെ വനിതാ ഡോക്ടർമാരടക്കമുള്ളവരെ മർദിക്കുന്ന വീഡിയോ പുറത്തുവന്നതോടെ മാത്രക്കെതിരെ പൊലീസ് കേസെടുത്തു.
മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിലുള്ള കെ.ഡി.എം.സി ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വൻ വിമർശനങ്ങളാണ് ഉയരുന്നത്. പ്രസവത്തിനായി പ്രവേശിപ്പിച്ച ഒരു സ്ത്രീയുടെ കുടുംബത്തോട്, ആശുപത്രിയിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ (എൻ.ഐ.സി.യു) സ്ഥലമില്ലെന്നും കുഞ്ഞിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാൽ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും നിർദേശം നൽകുകയായിരുന്നു. ഇതാണ് പിന്നീട് തർക്കത്തിന് കാരണമായത്. തുടർന്ന് രമേഷ് മാത്രെയും കൂട്ടാളികളും ആശുപത്രിയിൽ അതിക്രമിച്ചുകയറി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും മർദിക്കുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മൂന്ന് മിനിറ്റിലധികം ദൈർഘ്യമുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ, കോർപ്പറേറ്ററും കൂടെയുണ്ടായിരുന്നവരും ചേർന്ന് മുറിക്കുള്ളിൽ വെച്ച് ഡോക്ടർമാരെയും ജീവനക്കാരെയും ക്രൂരമായി മർദിക്കുന്നതും മുഖത്തടിക്കുന്നതും കാണാം. 23 സെക്കൻഡിനിടെ ഇയാൾ 13 തവണ അടിച്ചതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനിടയിൽ ഒരു വനിതാ ഡോക്ടർ സഹായത്തിനായി ഫോൺ വിളിക്കാൻ ശ്രമിക്കുന്നതും ഇവരെ പിന്നിൽനിന്ന് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ജൂൺ 6-നായിരുന്നു ഈ സംഭവം നടന്നത്. എന്നാൽ, തനിക്ക് ഖേദമില്ലെന്നാണ് മാത്രെയുടെ നിലപാട്. വീഡിയോയിൽ മാത്രെ അടിക്കുന്നത് വ്യക്തമായി കാണാമെങ്കിലും ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. "തങ്ങളുടെ പരാതി കേൾക്കാൻ തയ്യാറാകാത്തതുകൊണ്ട് ഫോൺ തട്ടിമാറ്റുക മാത്രമാണ് ചെയ്തത്" എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അനീതിക്കെതിരെ പോരാടാനാണ് ശിവസേന സ്ഥാപകൻ ബാലാസാഹെബ് താക്കറെ തങ്ങളെ പഠിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിലുടനീളം തന്റെ പ്രവർത്തികളെ ന്യായീകരിക്കാനാണ് മ്ഹാത്രെ ശ്രമിച്ചത്; മാത്രമല്ല, ഡോക്ടർമാരാണ് തെറ്റ് ചെയ്തതെന്നും അദ്ദേഹം വാദിച്ചു.
ഇതേത്തുടർന്ന് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് പ്രതിഷേധിക്കുകയും കോർപ്പറേറ്റർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

