ബിഹാറിൽ ഒമ്പത് വർഷമായിട്ടും പണി പൂർത്തിയാകാത്ത പാലം മൂന്നാമതും തകർന്നു
text_fieldsപട്ന: ബിഹാറിൽ ഒമ്പത് വർഷമായിട്ടും നിർമാണം പൂർത്തിയാകാത്ത പാലം മൂന്നാമതും തകർന്നു. സുൽത്താൻഗഞ്ച്-അഗുവാനി പാലമാണ് വീണ്ടും തകർന്ന് ഗംഗാ നദിയിൽ വീണത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
കഴിഞ്ഞ ഒമ്പത് വർഷമായി പാലത്തിന്റെ നിർമാണം തുടരുകയാണ്. ഇത് മൂന്നാം തവണയാണ് നിർമാണത്തിനിടെ പാലം തകർന്ന് വീഴുന്നത്. മുമ്പ് പാലം തകർന്ന് വീണപ്പോഴെല്ലാം നിർമാണനിലവാരത്തെ കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഇതിനെ കൂടുതൽ ശക്തമാക്കുന്നതാണ് പാലത്തിന്റെ ഏറ്റവും പുതിയ തകർച്ച.
അതേസമയം, പാലത്തിന്റെ തകർച്ചയെ കുറിച്ച് നിർമാണ കരാറുകാരായ എസ്.കെ സിംഗള കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിഹാറിലെ മറ്റ് ചില പാലങ്ങളുടേയും നിർമാണ കരാർ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. പാലം തകർന്നതോടെ കമ്പനിയും സംശയനിഴലിലാണ്.
പാലം തകരുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രധാനപ്പെട്ടൊരു അടിസ്ഥാന സൗകര്യവികസന പദ്ധതിയാണിത്. ബഗൽപ്പൂർ ജില്ലയിലെ സുൽത്താൻഗഞ്ചിനേയും ഖാഗാരിയ ജില്ലയിലെ അഗുനി ഗാട്ടിനേയും ബന്ധിപ്പിച്ചാണ് പാലം നിർമിക്കുന്നത്. പുതിയ പാലം വന്നാൽ നിലവിലുള്ള വിക്രംശില പാലത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാവും. ഇതിന് മുമ്പ് 2023 ജൂൺ നാലിനാണ് പാലം തകർന്ന് വീണത്. മുമ്പ് പാലത്തിന്റെ തൂണുകൾ തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

