പാർക്കിങ് തർക്കത്തെ തുടർന്ന് അയൽക്കാരന്‍റെ മർദനം; ശാസ്ത്രജ്ഞന് ദാരുണാന്ത്യം
text_fieldsഅഭിഷേക്
ന്യൂഡൽഹി: മൊഹാലിയിൽ പാർക്കിങ് തർക്കത്തെ തുടർന്ന് അയൽക്കാരന്‍റെ മർദനമേറ്റ ശാസ്ത്രജ്ഞൻ മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിലെ (ഐ.ഐ.എസ്.ഇ.ആർ) ശാസ്ത്രജ്ഞനായ അഭിഷേക് സ്വർന്കറാണ് (39) മരിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
അഭിഷേകിനെ അയൽക്കാരൻ നിലത്തേക്ക് തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. തുടർന്ന് അഭിഷേക് കുഴഞ്ഞ് വീഴുകയായിരുന്നു. ഇരുവരുടെയും കുടുംബത്തെയും വിഡിയോയിൽ കാണാം.
ബംഗാൾ സ്വദേശിയായ അഭിഷേക് അടുത്തിടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഡയാലിസിസും നടത്തിയിരുന്നു. സംഘർഷത്തെത്തുടർന്ന് അദ്ദേഹത്തിന്റെ നില വഷളാകുകയും ഒടുവിൽ മരണം സംഭവിച്ചെന്നുമാണ് വിവരം.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് കർശന ശിക്ഷ നൽകണമെന്ന് അഭിഷേക് സ്വർന്കറിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. പ്രതിയായ അയൽക്കാരൻ ഒളിവിലാണ്. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുംബം എത്തിയതിന് ശേഷം അഭിഷേകിന്‍റെ പോസ്റ്റ്‌മോർട്ടം നടത്തും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.