പെൺചേലാകർമ കേസ് ഭരണഘടനാ ബെഞ്ചിന്
text_fieldsന്യൂഡൽഹി: ദാവൂദി ബോറ സമുദായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണം നൽകിയതിന് പിറകെ സുപ്രീംകോടതിയിലെ പെൺ ചേലാകർമ കേസിൽ കേന്ദ്ര സർക്കാർ ചുവടു മാറ്റി. കേസ് വിപുലമായ ബെഞ്ചിന് വിടണമെന്ന ദാവൂദി ബോറ വിഭാഗത്തിെൻറ ആവശ്യം തിങ്കളാഴ്ച കേന്ദ്ര സർക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പിന്തുണച്ചു. ഇതേ തുടർന്ന് കേസ് വിപുലമായ ബെഞ്ചിന് വിടുകയാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ശിയാക്കളിലെ ദാവൂദി ബോറ വിഭാഗത്തിൽ നിലനിൽക്കുന്ന പെൺചേലാ കർമം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഭരണഘടനാപരമായ വിഷയങ്ങൾ ഉൾക്കൊള്ളുന്നതിനാൽ വിപുലമായ ബെഞ്ചിന് വിടണമെന്ന ആവശ്യമാണ് കേസിെൻറ തുടക്കം മുതൽ ആ വിഭാഗം സ്വീകരിച്ചിരുന്നത്.
മുസ്ലിം ആൺകുട്ടികൾക്കിടയിൽ ചേലാകർമം മതപരമായ അവകാശമാണെങ്കിൽ ദാവൂദി ബോറകളുടെ പെൺകുട്ടികളുടെ ചേലാകർമവും അതുപോലെയാണെന്ന വാദമാണ് അവർക്കുവേണ്ടി ഇതുവരെ ഹാജരായ അഭിഷേക് മനു സിംഗ്വി ഉയർത്തിയത്.
എന്നാൽ, ഹരജിക്കാരിയായ സുനിത തിവാരിക്കുവേണ്ടി ഹാജരായ അഡ്വ. ഇന്ദിരാ ജയ്സിങ് എല്ലാ കേസുകളും ഭരണഘടനാ ബെഞ്ചിന് വിടണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു.
ഇൗ വാദം അംഗീകരിച്ച് പെൺചേലാ കർമം എക്കാലത്തേക്കുമുള്ള വൈകാരികവും മാനസികവുമായ ആഘാതങ്ങളിലേക്ക് സ്ത്രീകളെ തള്ളിവിടുമെന്ന് മൂന്നംഗ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഇതിനുശേഷമാണ് ഇൗ മാസം 14ന് ദാവൂദി ബോറ വിഭാഗത്തിെൻറ ആത്മീയ നേതാവ് സയ്യിദ്നാ മുഫദ്ദൽ സൈഫുദ്ദീൻ അദ്ദേഹത്തിെൻറ ആസ്ഥാനം കൂടിയായ ഇൻഡോറിലെ സൈഫീ മസ്ജിദിൽ ആശൂറാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണം ഒരുക്കിയത്. മോദിയും സയ്യിദ്നായും തമ്മിൽ ഇൻഡോറിൽ ചർച്ചയും നടത്തി.
തിങ്കളാഴ്ച സുപ്രീംകോടതി കേസ് പരിഗണിച്ചപ്പോൾ കോൺഗ്രസ് നേതാവായ അഭിഷേക് മനു സിംഗ്വിക്ക് പകരം മോദി സർക്കാറിെൻറ ആദ്യ അറ്റോണി ജനറൽ മുകുൾ രോഹത്ഗിയാണ് ദാവൂദി ബോറകൾക്കു വേണ്ടി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.