സ്ഥാനാർഥികൾ പങ്കാളിയുടെയും ആശ്രിതരുടെയും സ്വത്തിെൻറ ഉറവിടം വെളിപ്പെടുത്തണം
text_fieldsന്യൂഡൽഹി: സ്ഥാനാർഥികൾക്കു പുറമെ അവരുടെ ഭാര്യാ ഭർത്താക്കന്മാരുടെയും ആശ്രിതരുടെയും സ്വത്തും വരുമാന ഉറവിടവും നാമനിർദേശ പത്രികക്കൊപ്പം വ്യക്തമാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. എം.പിമാരും എം.എൽ.എമാരും കണക്കിൽ കവിഞ്ഞ് സ്വത്ത് വാരിക്കൂട്ടുന്നത് തടയുന്നതിന് നടപടി എടുക്കണമെന്നും ജസ്റ്റിസ് ജെ. ചെലമേശ്വർ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു.
എം.പിമാരും എം.എൽ.എമാരും അവരുടെ ആശ്രിതരും കണക്കിൽ കവിഞ്ഞ സ്വത്ത് വാരിക്കൂട്ടുന്നത് തടയാൻ നടപടി ആവശ്യപ്പെട്ട് അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന ലോക് പ്രഹരി എന്ന സർക്കാറേതര സന്നദ്ധ സംഘടന സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി വിധി. ഹരജിയിലെ ആവശ്യത്തെ തെരഞ്ഞെടുപ്പ് കമീഷൻ പിന്തുണച്ചതായി സുപ്രീംകോടതി വ്യക്തമാക്കി.
രാജ്യത്ത് ജനാധിപത്യത്തിെൻറ ആദ്യത്തെ 50 വർഷത്തെ ചരിത്രം അഹിതകരമായ ചില പ്രവണതകളാണ് വെളിപ്പെടുത്തുന്നതെന്ന് ജസ്റ്റിസ് ചെലമേശ്വർ എഴുതിയ വിധിയിൽ ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ ജനാധിപത്യ ഘടനയുടെ വിശ്വാസ്യതക്കും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശുദ്ധിക്കും സാമാജികരുടെയും അവരുമായി ബന്ധപ്പെട്ടവരുടെയും വരുമാനത്തിെൻറ ഉറവിടവും സ്വത്തുസമ്പാദനവും നിരന്തരം നിരീക്ഷിക്കേണ്ടതുണ്ട്.
ഒരു സ്ഥാനാർഥിയെക്കുറിച്ച് വോട്ടർ അറിയേണ്ട വിവരങ്ങൾക്ക് പരിധിവെക്കാനാവില്ല. അങ്ങനെ അറിഞ്ഞാലേ ഏത് സ്ഥാനാർഥിക്ക് വോട്ടു ചെയ്യണമെന്ന് വോട്ടർക്ക് തീരുമാനിക്കാനാവൂ. എം.പിയുടെയോ എം.എൽ.എമാരുടെയോ അവരുമായി ബന്ധപ്പെട്ടവരുടെയോ വരുമാനം ഉറവിടത്തോട് ബന്ധമില്ലാത്ത തരത്തിൽ വർധിക്കുന്നതിനർഥം ഇൗ സാമാജികർ സ്വത്ത് സമ്പാദനത്തിനായി ഭരണഘടനാപദവിയെ ദുരുപയോഗം ചെയ്തുവെന്നാണ്. 1988ലെ അഴിമതി നിരോധന നിയമത്തിെൻറ പരിധിയിൽപ്പെടുന്നതാണിത്. ജനങ്ങളുടെ ആവലാതികൾക്ക് പരിഹാരം കാണാൻ നിയോഗിക്കപ്പെട്ടവരാണ് ജനപ്രതിനിധികൾ. എന്നാൽ, അവർതന്നെ ആവലാതിയായി മാറുകയാണ്. സാമാജികർ നേരിട്ടും സഹായികൾ മുഖേനയും പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് വൻ വായ്പകളെടുത്ത് അടക്കാതെ അത് കിട്ടാക്കടമാക്കി എഴുതിത്തള്ളിയ നിരവധി കേസുകളുണ്ട്.
1951ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം പാർലമെൻറിെൻറ അധികാരപരിധിയിലുള്ളതാകയാൽ അതിൽ ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമമുണ്ടാക്കണമെന്ന് പാർലമെൻറിനെ നിർബന്ധിക്കാൻ കോടതിക്കാവില്ല. എന്നാൽ, നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കേണ്ട സത്യവാങ്മൂലത്തിലും ഫോം 26ലും മാറ്റം വരുത്തണമെന്ന ആവശ്യം അംഗീകരിക്കാനാകും.
അതിനാൽ, സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾക്കും വരുമാന ഉറവിടങ്ങൾക്കുമൊപ്പം അവരുമായി ബന്ധപ്പെട്ടവരുടേതു കൂടി പ്രഖ്യാപിക്കുന്ന തരത്തിൽ ഇവ മാറ്റണം. ഇതിനായി ചട്ടങ്ങളിൽമാത്രം മാറ്റം വരുത്തിയാൽ മതി. ഇൗ കേസിെൻറ വിചാരണക്കിടെ ജനപ്രതിനിധികളായ ശേഷം 500 ശതമാനത്തിലേറെ സ്വത്തുവർധനവുണ്ടാക്കിയ എം.പിമാരുടെയും എം.എൽ.എമാരുടെയും കാര്യത്തിൽ എന്ത് നടപടിയെടുത്തുവെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് നിർദേശം നൽകിയിരുന്നു. തുടർന്ന് ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം വ്യർഥമാണെന്ന് പറഞ്ഞ് സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.