ലിവ് ഇൻ ബന്ധങ്ങളിലെ സ്ത്രീകൾക്കും ഗാർഹിക പീഡന നിയമം ബാധകം: നിർണ്ണായക വിധിയുമായി സുപ്രീം കോടതി
text_fieldsന്യൂഡൽഹി: വിവാഹത്തിന് തുല്യമായ രീതിയിൽ ലിവ് ഇൻ ബന്ധങ്ങളിൽ കഴിയുന്ന സ്ത്രീകളെ ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം 498A വകുപ്പിന്റെ സംരഷണ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണെന്ന് സുപ്രീം കോടതി. നിയമപരമായി വിവാഹം കഴിച്ച ഒരു സ്ത്രീക്ക് പീഡനങ്ങൾക്കെതിരെ ലഭിക്കുന്ന അതേ സംരക്ഷണം സമാനമായ ലിവിങ് ഇൻ ബന്ധത്തിൽ കഴിയുന്ന ഒരു സ്ത്രീക്ക് നിഷേധിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
498A വകുപ്പ് പ്രകാരം അത്തരം ബന്ധങ്ങളിലുള്ള പങ്കാളിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാമെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മൈകാപം കോടീശ്വർ സിങ് എന്നിവരുൾപ്പെട്ട ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ വിവാഹം കഴിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള ലിവ് ഇൻ ബന്ധങ്ങൾക്ക് മാത്രമാണ് ഈ വിധി ബാധകമെന്നും കോടതി കൂട്ടിച്ചേർത്തു.
ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള മാനസികമോ ശാരീരികമോ ആയ പീഡനങ്ങൾ മൂലം സ്ത്രീകൾ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള സംഭവങ്ങൾ തടയുക എന്നതാണ് 498എ വകുപ്പിന്റെ ലക്ഷ്യമെന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു. വിവാഹിതരായവർക്ക് മാത്രമേ ഇത്തരം പീഡനങ്ങൾ നേരിടേണ്ടി വരുന്നുള്ളൂ എന്ന് കരുതുന്നത് തെറ്റായ സമീപനമാണെന്നും കോടതി വിലയിരുത്തി.
കർണാടക ഹൈകോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ നിർണ്ണായക നിരീക്ഷണങ്ങൾ നടത്തിയത്. 498എ വകുപ്പ് ലിവ് ഇൻ ബന്ധങ്ങൾക്ക് ബാധകമല്ലെന്നാരോപിച്ച് തനിക്കെതിരെയുള്ള നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കർണാടക ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെ ഭർത്താവ് നൽകിയ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. ലിവ് ഇൻ ബന്ധങ്ങളിലെ 'ഭർത്താവ്' എന്ന വാക്കിന് വിശാലമായ അർത്ഥം നൽകിക്കൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
വ്യക്തികൾക്ക് തങ്ങളുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഭരണഘടന വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് കോടതി ഓർമിപ്പിച്ചു. ഈ സാഹചര്യത്തിൽ, ബന്ധങ്ങളുടെ സ്വഭാവത്തിന്റെ പേരിൽ മാത്രം സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം നിഷേധിക്കാൻ കഴിയില്ല. പങ്കാളിയിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ക്രൂരത നേരിടേണ്ടി വരുന്ന ഒരു സ്ത്രീക്ക് ഔദ്യോഗികമായ വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താൽ മാത്രം സംരക്ഷണം നഷ്ടപ്പെടുന്നത് എങ്ങനെയെന്ന് കോടതി ചോദ്യം ചെയ്തു.
അതേസമയം വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ളതും പരസ്പര സമ്മതത്തോടെയുള്ളതുമായ പ്രായപൂർത്തിയായവരുടെ ലിവ് ഇൻ ബന്ധങ്ങൾക്ക് മാത്രമേ 498എ വകുപ്പ് ബാധകമാകൂ. ഈ നിയമവ്യാഖ്യാനം 498എ വകുപ്പിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ, കേസിലെ മുൻ ഉത്തരവുകൾ അനുസരിച്ച് ഇത്തരം ബന്ധങ്ങളിലെ ആരോപണങ്ങളിൽ കൃത്യമായ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ അറസ്റ്റ് പോലുള്ള നടപടികൾ പാടുള്ളൂ എന്നും സുപ്രീം കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

