കമാൽ മൗല മസ്ജിദ് ഭൂമിയിൽ മുസ്ലിംകൾക്ക് വെള്ളിയാഴ്ച പ്രാർഥനക്ക് അനുമതി നൽകി സുപ്രീംകോടതി
text_fieldsകമാൽ മൗല മസ്ജിദ്
ന്യൂഡൽഹി: മധ്യപ്രദേശ് ധാർ ജില്ലയിലെ കമാൽ മൗല ദർഗ ഭൂമിയിൽ മുസ്ലിംകൾക്ക് വെള്ളിയാഴ്ച പ്രാർഥനക്ക് അനുമതി നൽകി സുപ്രീംകോടതി. കമാൽ മൗല -ഭോജ്‌ശാല തർക്കത്തിൽ സമുച്ചയത്തിന് സമീപം പ്രാർഥന നടത്താൻ അനുയോജ്യമായ ബദൽ സ്ഥലം അനുവദിക്കണമെന്ന സുപ്രീംകോടതി നിർദേശം സംസ്ഥാന സർക്കാർ പാലിച്ചില്ലെന്നാരോപിച്ച് മുസ്‍ലിം പക്ഷം സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിനും മൂന്നിനും ഇടയിൽ മുസ്ലിംകൾക്ക് ദർഗ ഭൂമിയിലേക്ക് പ്രവേശിക്കാനുള്ള സുരക്ഷ സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിർദേശം.
അതേസമയം, പരസ്പര സമ്മതത്തോടെ വെള്ളിയാഴ്ച പ്രാർഥനക്കായി മറ്റൊരു സ്ഥലം കണ്ടെത്താനുള്ള സംസ്ഥാന സർക്കാറിന്‍റെയും മുസ്ലിം കക്ഷികളുടെയും ശ്രമങ്ങളെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്തിമ വിധി വരുന്നതുവരെ എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഒന്നുമുതൽ മൂന്നുവരെ സമുച്ചയത്തിന് സമീപമുള്ള തുറസ്സായ സ്ഥലത്ത് ജുമുഅ നമസ്കാരം നടത്താൻ സൗകര്യമൊരുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതി നിർദേശം പാലിച്ചില്ലെന്ന് ആരോപിച്ചാണ് ഹാജി മുനീർ അഹമ്മദിന്റെ നേതൃത്വത്തിലുള്ള മുസ്ലിം കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചത്.
ജില്ല ഭരണകൂടം നിർദേശിച്ച സ്ഥലം സമുച്ചയത്തിൽ നിന്ന് 1.3 കിലോമീറ്റർ അകലെയാണെന്നും അതിനാൽ കോടതി നിർദേശത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതല്ലെന്നും അദ്ദേഹം വാദിച്ചു. ബദൽ സ്ഥലത്തിന്റെ വിശദാംശങ്ങൾ എന്തുകൊണ്ട് ഹരജിക്കാർക്ക് കൈമാറിയില്ലെന്ന് മധ്യപ്രദേശ് സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു.
ഇതിന് മറുപടിയായി, ഭരണകൂടം മറ്റൊരു സ്ഥലം കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു. എന്നാൽ, ആ സ്ഥലവും അനുയോജ്യമല്ലെന്നും വളരെ അകലെയാണെന്നും ഹുസൈഫ അഹ്മദി എതിർപ്പ് അറിയിച്ചു. സമുച്ചയത്തിന് സമീപത്തെ ദർഗക്ക് മുന്നിലുള്ള ഭൂമി നമസ്കാരത്തിനായി അനുവദിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
സമുച്ചയം സരസ്വതി ദേവിക്ക് സമർപ്പിച്ച ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈകോടതി വിധിക്കെതിരെ മുസ്‍ലിം പക്ഷം നൽകിയ അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതി ജൂലൈ 14ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

