ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരായ ഹരജികളിൽ ബുധനാഴ്ച വാദം കേൾക്കാമെന്ന് സുപ്രീംകോടതി.
കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കലാപത്തിനിരയായവർ നൽകിയ ഹരജികളാണ് സുപ്രീംകോടതി പരിഗണിക്കുക.
കോടതികൾ സമാധാനം നിലനിർത്തുന്നതിനാണ് പരിശ്രമിക്കുന്നതെന്നും എന്നാൽ കലാപം തടയാനല്ല, നിയന്ത്രിക്കാൻ മാത്രമേ കോടതിക്ക് കഴിയൂയെന്നും ചീഫ് ജസറ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. കപിൽ മിശ്രക്കെതിരെയായ ഹരജികൾ ഡൽഹി ഹൈകോടതി പരിഗണിക്കുന്നുണ്ടെന്നും എന്നാൽ സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ഹരജികളിൽ മാർച്ച് നാലിന് വാദം കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
കപിൽ മിശ്രക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്ര, അനുരാഗ് ഠാക്കൂർ, പർവേഷ് വർമ എന്നിവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനും നാലാഴ്ചക്കകം വിവരങ്ങൾ അറിയിക്കണമെന്നുമാണ് കോടതി നിർദേശിച്ചത്.