'പിതൃമേധാവിത്വത്തിനെതിരായ പോരാട്ടത്തെ ഹിന്ദു മുസ്‌ലിം വിഷയമാക്കുന്നത് എന്തിന്?'; കിരൺ റിജിജുവിനെതിരെ സൗരവ് ദാസ്
text_fieldsസൗരവ് ദാസ്
ന്യൂഡൽഹി: പുരുഷാധിപത്യത്തിനും പിതൃമേധാവിത്വപരമായ ചിന്താഗതികൾക്കുമെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ 'സ്മാഷ് ദി പാട്രിയാർക്കി' പരാമർശത്തെ ഹിന്ദു-മുസ്‌ലിം വിഷയമാക്കി മാറ്റി വർഗീയവൽക്കരിക്കാൻ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. "ഇക്കൂട്ടർ എപ്പോഴാണ് പഠിക്കുക? പിതൃമേധാവിത്വത്തെ തകർക്കുക എന്ന മുദ്രാവാക്യത്തെ ആർക്കെങ്കിലും എങ്ങനെയാണ് എതിർക്കാൻ സാധിക്കുക?" എന്ന് അദ്ദേഹം 'എക്സ്' പ്ലാറ്റ്‌ഫോമിലൂടെ ചോദിച്ചു.
പൂനെയിൽ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയായിരുന്നു സ്ത്രീകളെ അടിച്ചമർത്തുന്ന മനുസ്മൃതി മനോഭാവങ്ങളെയും പുരുഷാധിപത്യത്തെയും ചോദ്യം ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി സംസാരിച്ചത്. ഇതിന് മറുപടിയായി, കോൺഗ്രസ് ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുകയാണെന്നും എന്തുകൊണ്ടാണ് മുസ്‌ലിം സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ചോ മുത്തലാഖിനെക്കുറിച്ചോ മിണ്ടാത്തതെന്നും ആരോപിച്ച് കിരൺ റിജിജു രംഗത്തെത്തിയിരുന്നു.
എന്നാൽ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം കളിക്കുന്നത് കേന്ദ്ര മന്ത്രി അവസാനിപ്പിക്കണമെന്ന് സൗരവ് ദാസ് തിരിച്ചടിച്ചു. വിദ്യാർഥി സമരങ്ങളിലെ ഭരണകൂട അതിക്രമങ്ങളെ ന്യായീകരിക്കുന്ന രീതിയിലാണ് റിജിജു സംസാരിക്കുന്നതെന്നും, ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതിന് പകരം രാജ്യത്തെ സ്കൂളുകൾ, റോഡുകൾ, ആരോഗ്യ സംവിധാനം, വായു-ജല ഗുണനിലവാരം, ഭക്ഷ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര മന്ത്രിമാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

