രാമനവമി ഘോഷയാത്രകളിൽ മുസ്ലിം വിദ്വേഷ നാടകങ്ങൾ അവതരിപ്പിച്ച് സംഘ്പരിവാർ സംഘടനകൾ -വിഡിയോ
text_fieldsറാഞ്ചി: വിവിധ സംസ്ഥാനങ്ങളിൽ രാമനവമി ഘോഷയാത്രകളിൽ മുസ്ലിം വിദ്വേഷ നാടകങ്ങൾ അവതരിപ്പിച്ച് സംഘ്പരിവാർ സംഘടനകൾ. സംഘ്പരിവാർ ആസൂത്രണം ചെയ്ത ‘ലൗ ജിഹാദ്’ എന്ന ഗൂഢാലോചന അജൻഡയെ അടിസ്ഥാനമാക്കി നിർമിച്ച ക്രൂരവും പ്രകോപനപരവുമായ നിശ്ചല ദൃശ്യങ്ങളും നാടകങ്ങളുമാണ് പലയിടങ്ങളിലും അരങ്ങേറിയത്. ജാർഖണ്ഡ്, മഹാരാഷ്ട്ര, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന രാമനവമി ഘോഷയാത്രകളിൽ ഹിന്ദുത്വ പ്രവർത്തകർ മുസ്ലിം വിദ്വേഷ പ്രചരണങ്ങൾ നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ജാർഖണ്ഡിലെ ചത്ര ജില്ലയിലുള്ള ഗിദ്ദൗറിൽ നടന്ന ഘോഷയാത്രയിൽ, മുസ്ലിം വേഷധാരികളായ അഭിനേതാക്കൾ ഒരു ഹിന്ദു യുവതിയെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുന്നതും തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടുന്നതും നാടകീയമായി ആവിഷ്കരിച്ചു. ‘ലൗ ജിഹാദിന്റെ’ അനന്തരഫലം ഇതാണെന്ന സന്ദേശം നൽകി പരസ്പരം ആക്രോശിച്ചും പ്രകോപനപരമായ സംഭാഷണങ്ങളും ഉൾപ്പെടുത്തിയായിരുന്നു നാടകം. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഗിദ്ദൗർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു.
മഹാരാഷ്ട്രയിലെ പൂനെക്കടുത്ത് ധയാരി ഗ്രാമത്തിൽ നടന്ന ഘോഷയാത്രയിലും സമാനമായ രീതിയിൽ ദൃശ്യാവിഷ്കാരങ്ങൾ നടത്തിയിട്ടുണ്ട്. മുസ്ലിം കുടുംബം ഗൂഢാലോചന നടത്തി ഹിന്ദു യുവതിയെ പ്രണയക്കെണിയിൽ പെടുത്തുന്നതായും, തുടർന്ന് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന യുവാവ് യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ വെക്കുന്നതുമായിരുന്നു നാടകത്തിന്റെ ഇതിവൃത്തം. ‘ഇതാണ് നിങ്ങളുടെ അന്ത്യം’ എന്ന ബോർഡുകളും ഈ നാടകം അവതരിപ്പിക്കുന്നതിന് മുന്നിലായി പ്രദർശിപ്പിച്ചു. വിവാദ സിനിമയായ ‘ദി കേരള സ്റ്റോറി’യിലെ ദൃശ്യങ്ങളും ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
ബിഹാറിലെ വൈശാലിയിൽ നടന്ന രാമനവമി ആഘോഷങ്ങളിലും സമാനമായ ബോർഡുകളും കട്ടൗട്ടുകളുമായി സംഘ്പരിവാർ പ്രവർത്തകർ രംഗത്തെത്തി. ‘സഹോദരിമാരേ, നിങ്ങൾ ദുർഗയാകൂ, കാളിയാകൂ, പക്ഷേ ലൗ ജിഹാദിന്റെ ഇരയാകരുത്’ എന്ന പോസ്റ്ററുകൾക്കൊപ്പം മുറിച്ചുമാറ്റപ്പെട്ട കൈകാലുകളുടെ മാതൃകകളും പ്രദർശിപ്പിച്ച് മുസ്ലിം വിദ്വേശ പ്രചരണം നടത്തി. കുട്ടികളടക്കം പങ്കെടുത്ത ഘോഷയാത്രകളിലാണ് ഇത്തരത്തിൽ തീവ്ര വിദ്വേഷം പടർത്തുന്ന ആവിഷ്കരണങ്ങൾ നടത്തിയത്.
ഈ സംസ്ഥാനങ്ങളിലെല്ലാം നടന്ന രാമനവമി ഘോഷയാത്രകളിലെ നാടകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മതപരമായ ആഘോഷങ്ങളെ ഇതര മതവിഭാഗങ്ങൾക്കെതിരെ വിഷം ചീറ്റാനുള്ള ആയുധമാക്കുകയാണ് ഇത്തരം നീക്കങ്ങളിലൂടെയെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

