സനാതന ധർമ്മം ജനങ്ങളെ ഭിന്നിപ്പിക്കുന്നു, അത് ഇല്ലാതാക്കണം; നിലപാടിൽ ഉറച്ച് ഉദയനിധി സ്റ്റാലിൻ
text_fieldsചെന്നൈ: സനാതന ധർമ്മം ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും അത് ഇല്ലാതാക്കണമെന്ന മുൻ നിലപാടിൽ മാറ്റമില്ലെന്നും തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. ചൊവ്വാഴ്ച നിയമസഭയിൽ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ കന്നി പ്രസംഗത്തിലാണ് ഉദയനിധി പഴയ പരാമർശം ആവർത്തിച്ചത്. 2023 സെപ്റ്റംബറിൽ സനാതന ധർമ്മത്തിനെതിരെ ഉദയനിധി നടത്തിയ പ്രസ്താവന ദേശീയതലത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
സഭയിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തമിഴ് വിളംബര ഗാനമായ 'തമിഴ് തായ് വാഴ്ത്തി'നെ ചടങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. തമിഴ് സംസ്‌കാരത്തെയും പാരമ്പര്യത്തെയും അപ്രസക്തമാക്കാനുള്ള നീക്കങ്ങളെ പ്രതിപക്ഷം അനുവദിക്കില്ലെന്നും സനാതന ധർമ്മം ഉയർത്തുന്ന വിവേചനപരമായ രീതികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു.
ഭരണകൂടത്തെ ശരിയായ പാതയിൽ നയിക്കാൻ പ്രതിപക്ഷത്തിന്റെ ഇടപെടലുകൾ അനിവാര്യമാണെന്ന് ദ്രാവിഡ രാഷ്ട്രീയത്തിലെ കരുത്തനായ സി.എൻ. അണ്ണാദുരൈയുടെ വാക്കുകൾ ഉദ്ധരിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വാഹനത്തിന്റെ ബ്രേക്ക് അല്ലെങ്കിൽ കാളവണ്ടിയുടെ കടിഞ്ഞാൺ പോലെയാണ് പ്രതിപക്ഷമെന്നും ഭരണപക്ഷം ജനഹിതത്തിന് വിരുദ്ധമായി പ്രവർത്തിക്കാതിരിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് ശക്തമായ അംഗബലമുള്ള പ്രതിപക്ഷമാണ് ഇപ്പോഴുള്ളതെന്നും എല്ലാവർക്കും എല്ലാം എന്ന ദ്രാവിഡ മാതൃകയിലുള്ള വികസനം ഉറപ്പാക്കാൻ സർക്കാർ നിരന്തരം നിരീക്ഷണത്തിലായിരിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.
മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും സ്പീക്കർ ജെ.സി.ഡി. പ്രഭാകറും താനും ലോയോള കോളജിലെ പൂർവ്വവിദ്യാർത്ഥികളാണെന്ന കാര്യം പരാമർശിച്ച ഉദയനിധി, രാഷ്ട്രീയ അനുഭവസമ്പത്തിൽ ഡി.എം.കെയാണ് സീനിയർ എന്ന് തമാശരൂപേണ പറഞ്ഞു. സഭയിൽ പ്രതിപക്ഷത്തിന്റെ ശബ്ദം ജനങ്ങളുടെ ശബ്ദമായി ഉയരാൻ സ്പീക്കറുടെ നിഷ്പക്ഷമായ ഇടപെടൽ ഉണ്ടാകണമെന്നും അദ്ദേഹം പ്രസംഗത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

