സംഭൽ ഇസ്‍ലാമിന് മുമ്പേ ഉള്ളത്; അതെവിടെയും എപ്പോഴും പറയുമെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: രേഖപ്പെടുത്തിയ ചരിത്രമനുസരിച്ച് സംഭലിന് 5000 വർഷത്തിലേറെ പഴക്കമുണ്ടെന്നും ഇസ്‍ലാമിന് വേരോട്ടം കിട്ടുന്നതിനു മുമ്പേ അത് നിലന്നിരുന്നുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ഹരി വിഷ്ണു ക്ഷേത്രം 1526ൽ തകർക്കപ്പെട്ടതാണെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.
ചരിത്രപരമായ സത്യത്തെ പ്രതിനിധീകരിക്കുന്നതാണ് സംഭൽ. ഇതെവിടെ പറയാനും തയാറാണെന്നും യു.പി മുഖ്യമന്ത്രി ലഖ്നോയിൽ മാധ്യമങ്ങളോട് പറഞ്ഞു. ഭഗവാനാണ് എന്റെയും സനാതൻ ധർമത്തിന്റെയും ഐഡന്റിറ്റി. അതിൽ ഞാൻ അഭിമാനം കൊള്ളുന്നുവെന്നും യോഗി പറഞ്ഞു.
''ഞാനൊരു സന്യാസിയാണ്. എല്ലാ മതവിഭാഗങ്ങളെയും ഞാൻ ബഹുമാനിക്കുന്നു. എന്നാൽ ആരെങ്കിലും ഒരു സ്ഥലം ബലമായി കൈവശപ്പെടുത്തി ഒരാളുടെ വിശ്വാസം നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.സംഭലിൽ 68 തീർഥാടന കേന്ദ്രങ്ങളുണ്ടായിരുന്നു. ഇതുവരെ 18 എണ്ണം മാത്രമേ നമുക്ക് കണ്ടെത്താൻ കഴിഞ്ഞുള്ളൂ. സംഭലിൽ 56 വർഷത്തിനുശേഷം ഒരു ശിവക്ഷേത്രത്തിൽ ജലാഭിഷേകം നടത്തി.''-യോഗി അവകാശപ്പെട്ടു.
മഹാകുംഭമേളയെ കോൺഗ്രസ് വിമർശിച്ചതിനെ കുറിച്ചും യോഗി പരാമർശിച്ചു. എല്ലാ നല്ല സംരംഭങ്ങളെയും അവർ എതിർക്കും. 1954 ൽ കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ നടന്ന ആദ്യ കുംഭമേളയിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായും അഴിമതിയും അരാചകത്വവും നടന്നതായും യോഗി ആരോപിച്ചു.
''അവർ എല്ലാ പ്രവൃത്തികളെയും എതിർക്കുകയാണ്. അവർക്ക് മികച്ച അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കുംഭമേള സംഘടിപ്പിച്ചത് 1954ൽ കോൺഗ്രസ് കേന്ദ്രത്തിലും യു.പിയിലും അധികാരത്തിലിരുന്നപ്പോഴാണ്. അഴിമതി, ക്രമക്കേട്, അരാജകത്വം എന്നിവയാൽ മുങ്ങിയതായിരുന്നു അത്. 1,000ലേറെ ആളുകൾ മരിച്ചു. അതിനുശേഷം നടന്ന എല്ലാ കുംഭമേളകളിലും ഇത് സംഭവിച്ചു.''-യോഗി പറഞ്ഞു. സംഭൽ മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് നേരത്തേയും യോഗി രംഗത്തുവന്നിരുന്നു. സംഭൽ മസ്ജിദ് ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതാണെന്നും അത് ലഭിക്കണമെന്നുമായിരുന്നു യോഗി പറഞ്ഞുകൊണ്ടിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

