‘ഭരണാധികാരികൾ കൊലയാളികളായി മാറി’; അഭിഷേകിന് നേരെയുണ്ടായ അക്രമത്തിൽ മമത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിക്ക് നേരെ കൈയേറ്റമുണ്ടായതിൽ രൂക്ഷമായി വിമർശിച്ച് മമത ബാനർജി. "ഭരണാധികാരികൾ കൊലയാളികളായി മാറി..നിങ്ങളെ ഓർത്ത് നാണം തോന്നുന്നു" എന്നാണ് മുൻ മുഖ്യമന്ത്രി കൂടിയായ മമത ബാനർജി സംഭവത്തെ കുറിച്ച് എക്സ് അകൗണ്ടിലൂടെ പ്രതികരിച്ചത്. "ഭരണാധികാരികൾ കൊലയാളികളായി മാറി. ബി.ജെ.പിക്ക് നാണമില്ലേ? ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ്. പ്രദേശത്ത് എവിടെയും പോലീസിനെ വിന്യസിച്ചിരുന്നില്ല. എന്നെ കൊല്ലാനാണ് അവർ ശ്രമിക്കുന്നത്. ഇവിടുത്തെ ഇരകൾക്ക് പോലീസ് സംരക്ഷണം നൽകുന്നത് വരെ ഞാൻ ഈ സ്ഥലത്തുനിന്ന് മാറില്ല." അക്രമണത്തിനുപിന്നാലെ അഭിഷേക് ബാനർജി പറഞ്ഞു.
സൗത്ത് 24 പർഗാനാസിലെ സോനാർപൂരിലായിരുന്നു സംഭവം. ബി.ജെ.പി പ്രവർത്തകരുടെ അക്രമത്തിന് ഇരയായ പാർട്ടി പ്രവർത്തകരെയും കുടുംബങ്ങളെയും സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അഭിഷേക് ബാനർജിക്കെതിരെ കൈയേറ്റമുണ്ടായത്. ക്രിക്കറ്റ് ഹെൽമെറ്റ് ധരിച്ച് ജനക്കൂട്ടത്തിനിടയിലൂടെ നീങ്ങുകയായിരുന്ന അദ്ദേഹത്തെ ഒരു സംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും കല്ലും കോഴിമുട്ടയും എറിയുകയും ചെയ്തു. അക്രമികൾ തല്ലുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമികളിൽനിന്ന് അഭിഷേകിനെ രക്ഷിക്കാൻ അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷ ഉദ്യോഗസ്ഥർ ഏറെ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റേത് രാഷ്ട്രീയ പ്രതികാര ബുദ്ധിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. പ്രമുഖനായ ഒരു പ്രതിപക്ഷ നേതാവിന് ആവശ്യമായ പോലീസ് സംരക്ഷണം നൽകാത്തത് ബോധപൂർവമാണെന്ന് കുറ്റപ്പെടുത്തിയ കോൺഗ്രസ് നേതൃത്വം, പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

