‘കോക്രോച്ച് ജനതാ പാർട്ടി’ സ്ഥാപകൻ അഭിജിത് ദിപ്കെയുടെ വിദേശ വിദ്യാഭ്യാസം; പിതാവിന്റെ വരുമാന സ്രോതസ്സിൽ അന്വേഷണം ആവശ്യപ്പെട്ട് ആർ.ടി.ഐ പ്രവർത്തകൻ
text_fieldsഅഭിജിത് ദിപ്കെ
ന്യൂഡൽഹി: 'കോക്രോച്ച് ജനതാ പാർട്ടി' (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ വിവരാവകാശ (ആർ.ടി.ഐ) പ്രവർത്തകൻ രംഗത്ത്. മഹാരാഷ്ട്ര സർവീസിൽ നിന്ന് വിരമിച്ച ഒരു ജീവനക്കാരന് തന്റെ മകന്റെ വിദേശത്തെ ഉയർന്ന വിദ്യാഭ്യാസ ചെലവ് എങ്ങനെ താങ്ങാൻ കഴിഞ്ഞുവെന്നാണ് ആർ.ടി.ഐ പ്രവർത്തകനായ അമിത് തിവാരി പ്രധാനമായും ചോദ്യം ചെയ്യുന്നത്.
നീറ്റ് പരീക്ഷാ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ നടപടികൾ നേരിടുന്ന സമരക്കാർക്ക് നിയമസഹായം നൽകുന്നതിനായി മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം.പിയുമായ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ലീഗൽ ഡിഫൻസ് ഫണ്ടിൽ പരിശോധന ആവശ്യപ്പെട്ടും അമിത് തിവാരി അധികാരികളെ സമീപിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (എം.ഐ.ഡി.സി) ജൂനിയർ എഞ്ചിനീയർ ആയിരുന്ന ഭഗവാൻറാവു ദിപ്കെ, 60,000-65,000 രൂപ മാത്രം പ്രതിമാസ ശമ്പളം വാങ്ങിച്ച് എങ്ങനെയാണ് മകന്റെ വിദേശ പഠനച്ചെലവുകൾ കണ്ടെത്തിയതെന്നാണ് അമിത് തിവാരിയുടെ പ്രധാന ചോദ്യം. പിതാവിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സർക്കാരിന് അമിത് തിവാരി പരാതി നൽകിയിട്ടുണ്ട്.
കൂടാതെ, സമരക്കാർക്കായുള്ള കപിൽ സിബലിന്റെ ഒരു കോടി രൂപയുടെ സംഭാവനയിൽ 18 ശതമാനം ജി.എസ്.ടി ബാധകമാണോ എന്ന് പരിശോധിക്കണമെന്ന് കാണിച്ച് സെൻട്രൽ ബോർഡ് ഓഫ് ഇൻഡക്ട് ടാക്സസ് ആൻഡ് കസ്റ്റംസിന് (സി.ബി.ഐ.സി) കത്തയച്ചിട്ടുണ്ട്. കോക്രോച്ച് ജനതാ പാർട്ടി രജിസ്റ്റർ ചെയ്യാത്ത ഒരു സംഘടനയാണെങ്കിലും രാഷ്ട്രീയ പാർട്ടി എന്ന നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് അമിത് തിവാരി ആരോപിക്കുന്നു. ജനപ്രാതിനിധ്യ നിയമം 1951ലെ സെക്ഷൻ 29A പ്രകാരം ഈ സംഘടന ഇലക്ഷൻ കമീഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെയും സമീപിച്ചിട്ടുണ്ട്.
നീറ്റ് പരീക്ഷാപേപ്പർ ചോർച്ചാ വിവാദവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിലാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന പേര് ചർച്ചകളിൽ ഇടംപിടിക്കുന്നത്. സമരത്തിനിടെ അറസ്റ്റിലായ പ്രതിഷേധക്കാർക്ക് നിയമപരമായ പിന്തുണ ഉറപ്പാക്കാൻ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഒരു കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ഫണ്ടിങ്ങും നേതാക്കളുടെ പശ്ചാത്തലവും ചൂണ്ടിക്കാട്ടി ആർ.ടി.ഐ പ്രവർത്തകൻ പരാതിയുമായി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

