ഗാന്ധിയെ പ്രകീർത്തിച്ച് ആർ.എസ്.എസ്; സ്വാതന്ത്ര്യ സമരത്തിൽ നൽകിയ സംഭാവന വലുതെന്ന് മോഹൻ ഭഗവത്
text_fieldsമോഹൻ ഭദവത്
നാഗ്പൂർ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ പ്രകീർത്തിച്ച് ആർ.എസ്.എസ് തലവൻ മോഹൻ ഭഗവത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജി നൽകിയ സംഭാവന വലുതെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
വിജയദശമി ദിനത്തിൽ ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽ സംസാരിക്കവെയാണ് മോഹൻ ഭാഗവത് ഗാന്ധിയെ പ്രകീർത്തിച്ചത്. ഗാന്ധിജിയെ ആദരിക്കുന്നു. ഗാന്ധിജി അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും രക്ഷിച്ചെന്നും ആർ.എസ്.എസ് തലവൻ വ്യക്തമാക്കി.
'മതം ചോദിച്ച ശേഷം 26 ഇന്ത്യൻ പൗരന്മാരെ ഭീകരർ കൊലപ്പെടുത്തി. ഭീകരാക്രമണത്തിനെതിരെ ശക്തമായ നടപടി രാജ്യം സ്വീകരിച്ചു. വേണ്ട തയാറെടുപ്പ് നടത്തി നമ്മുടെ സർക്കാരും സായുധ സേനകളും തിരിച്ചടിച്ചു. സർക്കാറിന്‍റെ നിശ്ചദാർഢ്യവും സേനയുടെ കരുത്തും സമൂഹത്തിന്‍റെ ഐക്യവും മികച്ച അന്തരീക്ഷം രാജ്യത്തെ സൃഷ്ടിച്ചു.
നമ്മൾ തിരിച്ചടിക്ക് പിന്നാലെ വിവിധ രാജ്യങ്ങൾ വഹിച്ച പങ്ക് ഇന്ത്യയുടെ യഥാർഥ സുഹൃത്തുകളെ തിരിച്ചറിയാൻ സാധിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഭരണഘടനാവിരുദ്ധ ശക്തികളെ രാജ്യത്തുണ്ട്' -ആർ.എസ്.എസ് തലവൻ പറഞ്ഞു.
'സ്വന്തം താൽപര്യം മുൻനിർത്തിയുള്ള താരിഫ് നയമാണ് അമേരിക്ക നടപ്പാക്കിയത്. എല്ലാവരും യു.എസിന്‍റെ സ്വാധീനത്തിൽപ്പെടുന്നു. പരസ്പരം ആശ്രയിച്ചാണ് ലോകം മുന്നോട്ടു പോകുന്നത്. ഇത്തരത്തിലാണ് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം നിലനിൽക്കേണ്ടത്. ഒരു രാജ്യത്തിന് പോലും ഒറ്റപ്പെട്ട് നിൽക്കാൻ സാധിക്കില്ല. ആശ്രിതത്വം നിർബന്ധാവസ്ഥയായി മാറരുത്. നമ്മൾ സ്വദേശിയെ ആശ്രയിക്കുകയും സ്വാശ്രയത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. അതേസമയം, എല്ലാ സുഹൃത്ത് രാജ്യങ്ങളുമായും നല്ല ബന്ധം നിലനിർത്താൻ ശ്രമിക്കുക' -മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.
ആർ.എസ്.എസിൻറെ ഏക താൽപര്യം എല്ലായ്പോഴും രാഷ്ട്രസ്നേഹമായിരുന്നുവെന്ന് ബുധനനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. സംഘം ബ്രിട്ടീഷുകാരുടെ അതിക്രമങ്ങൾക്കെതിരെ പോരാടിയിട്ടുണ്ട്. ആർ.എസ്.എസ് വളണ്ടിയർമാർ സ്വാതന്ത്ര്യസമര സേനാനികൾക്ക് അഭയം നൽകിയിരുന്നുവെന്നും സ്വാതന്ത്ര്യ സമരകാലത്ത് അതിന്റെ നേതാക്കളെ ജയിലിലടച്ചിരുന്നുവെന്നും മോദി പറഞ്ഞിരുന്നു.
അതേസമയം, സ്വാതന്ത്ര്യസമര പോരാട്ടത്തിൽ ആർ.എസ്.എസിന്റെ പങ്കിനെപ്പറ്റിയുള്ള മോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തുവന്നിരുന്നു. കോൺഗ്രസും അനുബന്ധ സംഘടനകളും രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി പോരാടിയപ്പോൾ ആർ.എസ്.എസ് ബ്രിട്ടീഷുകാർക്കൊപ്പമായിരുന്നുവെന്ന് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.
ആർ.എസ്.എസിന്റെ എത്രയാളുകളെ സ്വാതന്ത്ര്യസമര പോരാട്ടത്തിൻറെ ഭാഗമായി ജയിലിലടച്ചുവെന്നും എത്ര പേരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയെന്നും ചോദിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീഡിയോയും കോൺഗ്രസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. 1942-ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ രാജ്യം മുഴുവൻ ബ്രിട്ടീഷുകാർക്കെതിരെ അണിനിരന്നപ്പോൾ, പ്രക്ഷോഭത്തെ അടിച്ചമർത്താൻ സാമ്രാജ്യത്വ യജമാനന്മാരുമായി കൈകോർക്കാൻ ആർ.എസ്.എസ് തീരുമാനിച്ചുവെന്ന് ഖാർഗെ പറയുന്നു.
‘ആർ.എസ്.എസിനെപ്പോലെ വർഗീയവും വിദ്വേഷപരവുമായ ഒരു സംഘടന നേരിട്ട് നയിക്കുന്ന സർക്കാർ നമ്മുടെ രാജ്യത്തിന്റെ ദൗർഭാഗ്യമാണ്. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിക്ക് വേണ്ടി വാദിച്ചവർ ഇപ്പോൾ നമ്മുടെ രാജ്യത്ത് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിമാരുമായി മാറുകയാണ്. അവരിൽ നിന്ന് സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക നീതി എങ്ങനെ പ്രതീക്ഷിക്കാം?’-ഖാർഗെ ചോദിക്കുന്നു.
‘കോൺഗ്രസ്, സോഷ്യലിസ്റ്റുകൾ, കമ്യൂണിസ്റ്റുകൾ, മറ്റ് വിപ്ലവ സംഘടനകൾ എന്നിവയെ ആവർത്തിച്ച് നിരോധിച്ചപ്പോഴും ബ്രിട്ടീഷ് ഭരണകൂടം ഒരിക്കലും ആർ.എസ്.എസിന് നിരോധനം ഏർപ്പെടുത്തിയില്ല. അവരുടെ ഒരു സന്നദ്ധ പ്രവർത്തകനെ പോലും ജയിലിലേക്ക് അയച്ചില്ല. ജയിലിന് പുറത്ത് ജനങ്ങളുടെ മനസിൽ വിഷം നിറച്ച് ഹിന്ദു-മുസ്ലീം വിഭജനം നടത്തുകയായിരുന്നു ആർ.എസ്.എസ്. സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾക്ക് ശേഷവും, ഹിന്ദു-മുസ് ലിം സംഘർഷങ്ങൾ ആളിക്കത്തിച്ചും സ്ഥാപനങ്ങൾ പിടിച്ചടക്കിയും വിദ്വേഷം പ്രചരിപ്പിച്ചും അധികാരം കൈക്കലാക്കുക എന്ന ഒരേയൊരു അജണ്ട മാത്രമേ ആർ.എസ്.എസിനുള്ളൂ.
ഇന്ന്, അധികാരം ദുരുപയോഗം ചെയ്ത് ആർ.എസ്.എസ് രാജ്യത്തെ വിൽക്കാൻ തുടങ്ങിയിരിക്കുന്നു. രാജ്യത്തെ മിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം ആർ.എസ്.എസ് ആണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാകില്ല. ഈ സംഘടന രാജ്യത്തെ തീയിടുന്നതും തുരക്കുന്നതും നിർത്തുന്ന ദിവസം, പകുതിയിലധികം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും,’-ഖാർഗെ വീഡിയോയിൽ പറയുന്നു.
കോൺഗ്രസ് നേതാവ് ജയറാം രമേശും മോദിയെ ചരിത്രമോർമിപ്പിച്ച് രംഗത്തെത്തിയിരുന്നു. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ മഹാത്മ ഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച അന്തരീക്ഷമുണ്ടാക്കിയെന്ന് സർദാർ വല്ലഭായ് പട്ടേലിന്റെ കത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

