ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ ധർമത്തെയും ക്ഷേത്രത്തെയും അവഹേളിക്കുന്നു; അയോധ്യ രാമക്ഷേത്ര കൊള്ളയിൽ ആർ.എസ്.എസ്
text_fieldsന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരണവുമായി ആർ.എസ്.എസ്. ക്ഷേത്രത്തിലെ സംഭാവനാ പെട്ടികളിൽ നിന്ന് പണം കവർന്ന സംഭവം അങ്ങേയറ്റം വേദനാജനകമാണെന്നും, ഇത് കോടിക്കണക്കിന് രാമഭക്തരുടെയും ഹിന്ദു സമൂഹത്തിന്റെയും വിശ്വാസത്തെ വല്ലാതെ മുറിപ്പെടുത്തിയതായും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെ പ്രസ്താവനയിൽ അറിയിച്ചു.
ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർഥന മാനിച്ച് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച കാര്യം സംഘടന ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നിയമത്തിന്റെ ഏറ്റവും കർശനമായ വകുപ്പുകൾ ചുമത്തി ശിക്ഷ ഉറപ്പാക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടു.
ക്ഷേത്രത്തിന്റെ നടത്തിപ്പിലും സുരക്ഷാ സംവിധാനങ്ങളിലും സംഭവിച്ച പാളിച്ചകൾ ഗൗരവത്തോടെ കാണണമെന്ന് ആർ.എസ്.എസ് ട്രസ്റ്റിനോട് ആവശ്യപ്പെട്ടു. ഈ സംഭവത്തെ ഒരു അസാധാരണ വിഷയമായി കണ്ട്, മാനേജ്‌മെന്റിലുള്ള എല്ലാ പോരായ്മകളും അടിയന്തരമായി പരിഹരിക്കാൻ ട്രസ്റ്റ് മുൻകൈയെടുക്കണം. രാമഭക്തരുടെ വിശ്വാസം അചഞ്ചലമായി നിലനിർത്താൻ ഇത്തരം നടപടികൾ അത്യന്താപേക്ഷിതമാണെന്നും, നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും അനിശ്ചിതത്വങ്ങളും അവസാനിപ്പിക്കണമെന്നും സംഘടന ഓർമിപ്പിച്ചു.
ഈ നിർഭാഗ്യകരമായ സംഭവത്തെ മുൻനിർത്തി, ‘ഹിന്ദു വിരുദ്ധ’, ‘ദേശവിരുദ്ധ’ ശക്തികൾ ഹൈന്ദവ ധർമത്തെയും ക്ഷേത്രത്തെയും അവഹേളിക്കാൻ ശ്രമിക്കുന്നതായി ദത്താത്രേയ ഹൊസബലെ ആരോപിച്ചു. ഇത്തരം ഗൂഢാലോചനകളെ തിരിച്ചറിയാനും, ഈ പ്രയാസകരമായ ഘട്ടത്തിൽ ഹൈന്ദവ സമൂഹം അതീവ സംയമനം പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ക്ഷേത്ര നടത്തിപ്പിൽ സുതാര്യമായ സാമ്പത്തിക മാനേജ്‌മെന്റും കുറ്റമറ്റ പ്രവർത്തന സംവിധാനങ്ങളും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ക്ഷേത്ര അന്തരീക്ഷത്തിൽ പരിശുദ്ധിയും ഭക്തിയും നിലനിർത്തിക്കൊണ്ടുപോകാൻ ട്രസ്റ്റിന് കഴിയുമെന്നും, വിശ്വാസികളുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ അത് സഹായിക്കുമെന്നും ഹൊസബലെ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

