ഭൂമിയിടപാട് കേസ്: റോബർട്ട് വദ്രയെ ചോദ്യം ചെയ്തത് ഏഴ് മണിക്കൂർ, ബുധനാഴ്ചയും തുടരും
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വദ്രയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ഏഴ് മണിക്കൂർ ചോദ്യംചെയ്തു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഇ.ഡിയുടെ ഡൽഹി ഓഫിസിൽ ഹാജരായ വദ്രയെ വൈകിട്ട് ആറ് മണിക്ക് ശേഷമാണ് വിട്ടയച്ചത്. വദ്രയെ ബുധനാഴ്ചയും ചോദ്യംചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ ഏപ്രിൽ എട്ടിന് ഇ.ഡി വിളിപ്പിച്ചെങ്കിലും വദ്ര ഹാജരായിരുന്നില്ല. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം വീണ്ടും സമൻസയക്കുകയായിരുന്നു.
വദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി 2008 ഫെബ്രുവരിയിൽ ഗുരുഗ്രാമിലെ ശികോപൂരിൽ ഓംകരേശ്വറിന്‍റെ കൈയിൽനിന്ന് 3.5 ഏക്കർ ഭൂമി ഏഴര കോടി രൂപക്ക് വാങ്ങിയിരുന്നു. ഈ ഭൂമി 2012ൽ ഡി.എൽ.എഫ് കമ്പനിക്ക് 58 കോടി രൂപക്ക് മറിച്ചുവിറ്റതിൽ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇ.ഡിയുടെ ആരോപണം. എന്നാൽ രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമായാണ് ഇ.ഡി നടപടിയെന്ന് വദ്ര കുറ്റപ്പെടുത്തി. എല്ലാം പഴയ ആരോപണങ്ങൾ മാത്രമാണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നും വദ്ര പ്രതികരിച്ചു.
നേരത്തെ, ഭൂമിയിടപാടിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് ഹരിയാനയിലെ അന്നത്തെ ബി.ജെ.പി സർക്കാർ തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഹരിയാനയിൽ കോൺഗ്രസ് ഭരണത്തിലിരുന്ന കാലത്തെ ഇടപാടിൽ ക്രമക്കേടുണ്ടെന്ന് വദ്രക്കെതിരെ ബി.ജെ.പി നിരന്തരം ആരോപണമുന്നയിച്ചുവരികയായിരുന്നു. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായി ഇത് മാറുകയും ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.