അപൂർവ ജനിതക രോഗവുമായി ജനിച്ച സ്ത്രീക്ക് വാടക ഗർഭധാരണത്തിലൂടെ അമ്മയാകാൻ അവകാശമുണ്ട്- തെലങ്കാന ഹൈകോടതി
text_fieldsതെലങ്കാന: അപൂർവ ജനിതക രോഗവുമായി ജനിച്ച സ്ത്രീക്ക് വാടക ഗർഭധാരണത്തിലൂടെ (സറോഗസി) അമ്മയാകാൻ അവകാശമുണ്ടെന്ന സുപ്രധാന വിധിയുമായി തെലങ്കാന ഹൈകോടതി. 2021ലെ സറോഗസി (റെഗുലേഷൻ) ആക്ട് യഥാർത്ഥത്തിൽ അപൂർവ രോഗങ്ങളുള്ള സ്ത്രീകൾക്ക് കുടുംബമായി സാധാരണ ദാമ്പത്യ ജീവിതം നയിക്കുന്നതിന് വേണ്ടിയുള്ളതാണെന്നും ജസ്റ്റിസ് നാഗേഷ് ഭീമാപക വ്യക്തമാക്കി.
ജനിതക തകരാറുമായി ജനിച്ച ഹൈദരാബാദിൽ നിന്നുള്ള 32കാരിക്കും ഭർത്താവിനും സറോഗസി നിഷേധിച്ച സർക്കാർ ഉത്തരവിനെതിരെ നൽകിയ ഹരജിയിലാണ് വിധി.
ഹരജിക്കാരായ ഡോക്ടറും ഭർത്താവും 2021ൽ വിവാഹിതരായവരാണ്. ഹരജിക്കാരി കംപ്ലീറ്റ് ആൻഡ്രജൻ ഇൻസെൻസിറ്റിവിറ്റി സിൻഡ്രോം (സി.എ.ഐ.എസ്) എന്ന ജനിതക വൈകല്യത്തോടെയാണ് ജനിച്ചത്. സി.എ.ഐ.എസ്
ഉള്ള വ്യക്തികൾ ശാരീരികമായി സ്ത്രീയും എന്നാൽ ജനിതകമായി പുരുഷനുമായിരിക്കും. ഇവർക്ക് സ്വാഭാവിക ഗർഭധാരണത്തിന് സഹായിക്കുന്ന ഗർഭപാത്രവും അണ്ഡാശയങ്ങളും ഉണ്ടാകില്ല.
ഇതിനാലാണ് ദമ്പതികൾ വാടക ഗർഭധാരണത്തിലേക്ക് തിരിഞ്ഞത്. എന്നാൽ 2025 ആഗസ്റ്റിൽ സ്റ്റേറ്റ് അപ്രോപ്പിറ്റ് അതോറിറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി ആൻഡ് സറോഗസി അവരുടെ അപേക്ഷ നിരസിച്ചു. ട്രാൻസ്‌ജെൻഡർ വ്യക്തികൾ സറോഗസി നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് പറയുന്ന കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരമായിരുന്നു അപേക്ഷ നിരസിച്ചത്. ഇതിനെതിരെ ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു.
പൂർണ്ണ സ്ത്രീയല്ല എന്ന കാരണത്താൽ വാടക ഗർഭധാരണ രീതിയിലൂടെ ഒരു കുട്ടിയെ ലഭിക്കാനുള്ള അവസരം നിഷേധിക്കുന്നത് 2021 ലെ നിയമത്തിന്റെ അർഥത്തിനും ആത്മാവിനും വിരുദ്ധമാണെന്നും ഇത് നിയമത്തിന്റെ ഉദ്ദേശ്യത്തെ തകർക്കുകയാണെന്നും കോടതി പറഞ്ഞു.
"ഹരജിക്കാരിക്ക് ഒരു സ്ത്രീയുടെ എല്ലാ ശാരീരിക സവിശേഷതകളും ഉണ്ട്. അവർ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി അല്ല. അവർ ദാമ്പത്യ ജീവിതം നയിക്കാൻ യോഗ്യയാണ്. അവരുടെ നിർഭാഗ്യത്തിന് അവർ സി.എസ്.ഐ.എസ് ബാധിതയാണ്"- കോടതി പറഞ്ഞു. വന്ധ്യതയുള്ള ദമ്പതികൾക്ക് സാമൂഹിക വിലക്കുകളെ മറികടക്കാൻ സഹായിക്കുന്നതിനുള്ള നിയമനിർമ്മാണമാണ് വാടക ഗർഭധാരണ നിയമം എന്നും ജസ്റ്റിസ് നാഗേഷ് ഭീമാപക ഊന്നിപ്പറഞ്ഞു.
ആദ്യ കുട്ടി ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്യുന്നതുവരെ സമൂഹം വിവാഹത്തെ അപൂർണമായാണ് കണക്കാക്കുന്നതെന്നും കുട്ടികളില്ലാത്ത മാതാപിതാക്കൾ അപമാനിക്കപ്പെടുന്നതും കോടതി ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

