‘നന്ദിയും പന്നിയും തമ്മിലുള്ള വ്യത്യാസം’; കെ.സി.ആറിനെതിരായ രേവന്ത് റെഡ്ഡിയുടെ പരാമർശം വിവാദത്തിൽ, മാപ്പ് പറയണമെന്ന് ആവശ്യം
text_fieldsഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി മുൻ മുഖ്യമന്ത്രിയും ബി.ആർ.എസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ നടത്തിയ പരാമർശം വിവാദത്തിൽ. തെലങ്കാനയിൽ രേവന്ത് റെഡ്ഡി സർക്കാർ 1000 ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ നടന്ന പരിപാടിയിലായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.
‘നിങ്ങളും ഞാനും തമ്മിൽ എന്ത് വ്യത്യാസം? നമ്മൾ തമ്മിൽ ‘നന്ദിയും പാണ്ടിയും’ തമ്മിലുള്ള അത്രയും വ്യത്യാസമുണ്ട്’ എന്നായിരുന്നു രേവന്ത് റെഡ്ഡിയുടെ വാക്കുകൾ. ‘നന്ദി’ എന്നത് ശിവന്റെ വാഹനമായ കാളയെയും ‘പാണ്ടി’ എന്നത് തെലുങ്കിൽ പന്നിയെയും സൂചിപ്പിക്കുന്ന വാക്കുകളാണ്.
ഈ പരാമർശത്തിന് പിന്നാലെ രേവന്ത് റെഡ്ഡി മറ്റൊരു പരിഹാസവും നടത്തി. ‘കഴുതക്ക് ചന്ദനത്തിന്റെ സുഗന്ധം അറിയില്ല. എത്ര നിറം പൂശിയാലും അത് കുതിരയാകില്ല’ എന്നായിരുന്നു പരാമർശം. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് അധികാരം നഷ്ടപ്പെട്ടതിന് ശേഷം കെ.സി.ആർ പൊതുപ്രവർത്തനങ്ങളിൽ സജീവമല്ലെന്ന വിമർശനങ്ങൾ ഉയർത്തിയായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങൾ. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ കെ.സി.ആർ നിർവഹിക്കുന്നില്ലെന്നും പ്രധാന രാഷ്ട്രീയ, പൊതുപരിപാടികളിൽ നിന്ന് അദ്ദേഹം വിട്ടുനിൽക്കുകയാണെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.
അതേസമയം, രേവന്ത് റെഡ്ഡിയുടെ പരാമർശത്തിനെതിരെ ബി.ആർ.എസ് നേതാവും മുൻ മന്ത്രിയുമായ ടി. ഹരീഷ് റാവു രംഗത്തെത്തി. കെ.സി.ആറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് മുഖ്യമന്ത്രിയുടെ പദവിയുടെ അന്തസ്സ് ഉയർത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ 1000 ദിവസത്തെ ഭരണത്തിലെ നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നതിന് പകരം രേവന്ത് റെഡ്ഡി കെ.സി.ആറിനെ വ്യക്തിപരമായി ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ ആറ് ഗ്യാരന്റികൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
രേവന്ത് റെഡ്ഡി പരാമർശം പിൻവലിച്ച് കെ.സി.ആറിനോട് ഉപാധികളില്ലാത്ത മാപ്പ് പറയണമെന്ന് ഹരീഷ് റാവു ആവശ്യപ്പെട്ടു. അധിക്ഷേപങ്ങൾ കൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്നും സർക്കാരിന്റെ പ്രകടനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

