സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം; പോസ്റ്റുകൾ ഇനി കേന്ദം നിരീക്ഷിക്കും
text_fieldsസർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും തങ്ങളുടെ ഔദ്യോഗിക പദവികളും ജോലിയും കാണിച്ച് സോഷ്യൽ മീഡിയയിൽ റീലുകളും വിഡിയോകളും പങ്കുവെക്കുന്ന പ്രവണത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ പുതിയ പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തീരുമാനം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രമുഖ വാർത്താ ഏജൻസികളാണ് ഈ സുപ്രധാന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഈ പുതിയ ചട്ടങ്ങൾ നിലവിൽ വന്നാൽ റാങ്കുകളുടെ വ്യത്യാസമില്ലാതെ കേന്ദ്ര സർക്കാരിന്റെ എല്ലാ ഉദ്യോഗസ്ഥർക്കും ബാധകമായിരിക്കും.
സെൻസിറ്റീവായ വിഷയങ്ങളിൽ അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതും സമൂഹമാധ്യമങ്ങളിൽ അതിരുകടന്ന് പെരുമാറുന്നതും തടയുക എന്ന ലക്ഷ്യത്തോടെ ഗവൺമെന്റിന്റെ ഉന്നതതലങ്ങളിൽ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കുന്നത്. അടുത്തിടെ വിവിധ സർക്കാർ സെക്രട്ടറിമാരുമായി നടത്തിയ യോഗത്തിൽ കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥൻ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
പൊതുസേവകർക്ക് ഒട്ടും ചേരാത്ത രീതിയിൽ ജോലിയെ അനാവശ്യമായി മഹത്വവൽക്കരിച്ച് വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന പ്രവണതയാണ് ഉദ്യോഗസ്ഥർക്കിടയിൽ ഇപ്പോൾ കൂടിവവരുന്നത്. ഇത്തരം പ്രവൃത്തികൾ തടയാൻ നിലവിൽ പ്രത്യേക നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാത്തതിനാലാണ് കർശനമായ ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. ഇതിനു പുറമെ സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി കഴിഞ്ഞ മാസം സർക്കാർ 36 മണിക്കൂറിൽ നിന്ന് 3 മണിക്കൂറായി ചുരുക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

