അന്തർസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ബസ് മാത്രം; ട്രെയിൻ സർവിസിന് സമ്മർദം
text_fieldsന്യൂഡൽഹി: കേന്ദ്രം അനുവദിച്ച ഇളവുകൾ പ്രകാരം അന്തർസംസ്ഥാന തൊഴിലാളികളുടെയും വിദ്യാർഥികളുടെയും മറ്റും നാട്ടിലേക്കുള്ള മടക്കം വൈകും. ബസ് അയച്ച് സ്വന്തം നാട്ടുകാരെ കൊണ്ടുപോകാനാണ് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശം. ട്രെയിൻ സർവിസ് അനുവദിച്ചിട്ടില്ല. ഇത് ദീർഘദൂര യാത്ര അപ്രായോഗികമാക്കും.
അന്തർസംസ്ഥാന യാത്രക്ക് ട്രെയിൻ സർവിസ് അനുവദിക്കണമെന്ന് കേരളമടക്കം വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു തെക്കേന്ത്യൻ സംസ്ഥാനങ്ങളും മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ തുടങ്ങിയവയുമാണ് ട്രെയിൻ ആവശ്യപ്പെടുന്നത്. എന്നാൽ, ഇതിന് പച്ചക്കൊടി കാട്ടിയിട്ടില്ല. ബസിൽ കൂട്ടിക്കൊണ്ടുപോകുന്നതിെൻറ ചെലവ് സംസ്ഥാനങ്ങളുടെ ചുമലിലാണ്. എന്നാൽ, ട്രെയിൻ ഓടിക്കുേമ്പാൾ, ചെലവ് സ്വാഭാവികമായും കേന്ദ്രം വഹിക്കേണ്ടി വരും.
സാമൂഹിക അകലം പാലിച്ച് ഒരു ബസിൽ രണ്ടു ഡസനോളം യാത്രക്കാരെ മാത്രമാണ് കൊണ്ടുപോകാൻ കഴിയുക. അതേസമയം, ട്രെയിനാണെങ്കിൽ ഒറ്റയടിക്ക് നൂറുകണക്കിന് പേർക്ക് സ്വദേശത്തേക്ക് പോകാം. ആദ്യം ബസിൽ കയറിപ്പറ്റാനുള്ള ഇടി സംഘർഷത്തിലേക്ക് നയിക്കാം. ഈ സാഹചര്യങ്ങൾ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
അയൽസംസ്ഥാനങ്ങളിലേക്ക് ബസ് അയക്കാൻ സാധിക്കുമെങ്കിലും, പല സംസ്ഥാനങ്ങളിലും ദൂരദിക്കുകളിൽനിന്നുള്ള അന്തർസംസ്ഥാന തൊഴിലാളികളുണ്ട്. കേരളത്തിലെ അന്തർസംസ്ഥാന തൊഴിലാളികൾ പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങി വിദൂര സ്ഥലങ്ങളിൽനിന്നുള്ളവരാണ്. ഇവരുടെ ബസ്യാത്രയും പ്രായോഗികമല്ല.
എവിടെയാണോ, അവിടെത്തന്നെ തുടരുക എന്ന കർക്കശ നയം ലോക്ഡൗൺ മൂന്നാഴ്ച പിന്നിട്ടപ്പോൾ മാത്രമാണ് ഇളവു ചെയ്തത്. അന്തർസംസ്ഥാന തൊഴിലാളി ദുരിതവും പ്രതിഷേധവും രാഷ്്ട്രീയമായി തിരിച്ചടിക്കുമെന്ന് ബി.ജെ.പി ജനപ്രതിനിധികൾ കേന്ദ്രനേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് പൊടുന്നനെ നയം തിരുത്തിയത്.
മടങ്ങാൻ ലക്ഷങ്ങൾ
ഓരോ സംസ്ഥാനത്തും മടങ്ങാൻ കാത്തുനിൽക്കുന്നത് പതിനായിരങ്ങളാണ്. കേന്ദ്രം ഇളവനുവദിച്ച ശേഷമുള്ള ആദ്യ ദിവസം രാജസ്ഥാൻ അതിർത്തികടന്നത് 40,000ൽപരം പേരാണ്. നാട്ടിലേക്കുമടങ്ങാൻ രാജസ്ഥാനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് ആറു ലക്ഷത്തിൽപരം അന്തർസംസ്ഥാന തൊഴിലാളികളാണ്. യു.പി 10 ലക്ഷം പേരെ ക്വാറൻറീൻ ചെയ്യുന്ന തയാറെടുപ്പുകളാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.