ലഖ്നോ: പല തരത്തിലുള്ള പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമെല്ലാം പൊലീസ് സ്റ്റേഷൻ വേദിയാകാറുണ്ട്. എന്നാൽ ഇതിനൊക്കെ പുറമെ വ്യത്യസ്തമായൊരു കീഴടങ്ങലിനാണ് ഇന്നലെ ഉത്തർപ്രദേശിൽ ഫിറോസ്പൂരിലെ സിർസാഗഞ്ച് പൊലീസ് സ്റ്റേഷൻ വേദിയായത്.
ഏറെ നാളായി ഒളിവിൽ കഴിയുന്ന നിരവധി കേസുകളിൽ പൊലീസ് തിരയുന്ന പ്രതി കഴുത്തിൽ ഒരു പ്ലക്കാർഡ് തൂക്കി സ്റ്റേഷനകത്തേക്ക് കയറി വന്നു. പ്രതിയുടെ അഭ്യർഥന കണ്ട് പൊലീസ് ഉദ്യോഗസ്ഥരൊന്ന് അമ്പരന്നിട്ടുണ്ടാകുമെന്ന് ഉറപ്പാണ്.
'ഞാൻ കീഴടങ്ങുകയാണ്, ദയവായി എന്നെ വെടിവെക്കരുത്' -എന്നായിരുന്നു പ്രതിയുടെ അഭ്യർഥന. നാളുകളായി തങ്ങൾ തിരയുന്ന പ്രതി ഇങ്ങനെ വന്ന് കീഴടങ്ങിയതിന്‍റെ അമ്പരപ്പിലായിരുന്നു പൊലീസുകാരും.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ ഹിമാൻഷു എന്നയാളാണ് കീഴടങ്ങിയത്. ഇയാളെ പിടികൂടുന്നതിനായി പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. അതിനിടെയാണ് നാടകീയത നിറഞ്ഞ കീഴടങ്ങൽ.
കുറ്റവാളികളെ പിടികൂടുന്നതിനായി അറസ്റ്റ് കാമ്പയ്ൻ തുടരുകയാണെന്നും ഇതിൽ ഭയന്ന് മിക്ക പ്രതികളും സ്റ്റേഷനിലെത്തി കീഴടങ്ങുകയാണെന്നും പൊലീസ് സൂപ്രണ്ട് അവകാശപ്പെടുന്നു.