കോടതി നിരീക്ഷണങ്ങളുടെ റിപ്പോർട്ടിങ് വിലക്കാനാവില്ല –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കോടതികളിൽ ജഡ്ജിമാർ വാക്കാൽ നടത്തുന്ന നിരീക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ തടയാനാവില്ലെന്ന് സുപ്രീംകോടതി. കോവിഡ് വ്യാപനത്തിന് തെരെഞ്ഞടുപ്പ് കമീഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന മദ്രാസ് ഹൈകോടതിയുടെ പരാമർശത്തിനെതിരെ തങ്ങളെ സമീപിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടാണ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ ഷാ എന്നിവരടങ്ങുന്ന ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
കോടതിക്കുള്ളിലെ ചർച്ചകൾ റിപ്പോർട്ട് ചെയ്യരുതെന്ന് പറയാൻ തങ്ങൾക്കാവില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കോടതികളിലെ ചർച്ചകൾ പൊതുതാൽപര്യം മുൻനിർത്തിയാണെന്നും അഭിഭാഷകർക്കും ജഡ്ജിമാർക്കുമിടയിൽ നടക്കുന്ന സംഭാഷണങ്ങളിലൂടെ കോടതി പ്രക്രിയ പോകുന്നതെങ്ങെനയെന്നറിയാൻ ജനങ്ങൾക്കവകാശമുണ്ടെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കോടതി ചർച്ചകൾ ജഡ്ജിമാരിൽ കൂടുതൽ സുതാര്യത കൊണ്ടുവരുമെന്നും നീതിന്യായ പ്രക്രിയയിൽ ജനങ്ങൾക്കുള്ള ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ബെഞ്ച് തുടർന്നു. കോടതിയിൽ എന്തു സംഭവിക്കുന്നുവെന്നത് ജനങ്ങൾക്ക് അറിയാൻ താൽപര്യമുള്ള കാര്യമാണ്. കോടതിയിൽ നടക്കുന്നത് മുഴുവൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിൽ എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ബെഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.