വോട്ടിങ് മെഷീനിലെ ചിഹ്നത്തിൽ ടേപ്പ് പരാതി; പശ്ചിമബംഗാളിലെ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീ പോളിങ്ങ് തുടങ്ങി. ഏപ്രിൽ 29ന് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികളുയർന്നിരുന്നതിനെ തുടർന്നാണ് റീപോളിങ് നടത്തുന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിലെ മഗ്രാഹത്ത് പശ്ചിം, ഡയമണ്ട് ഹാർബർ എന്നീ രണ്ടു മണ്ഡലങ്ങളിലെ 15 ബൂത്തുകളിലാണ് റീ പോളിങ്.
മഗ്രഹത്ത് പശ്ചിമിലെ 11 ബൂത്തുകളിലും ഡയമണ്ട് ഹാർബർ നിയോജകമണ്ഡലത്തിലെ നാല് ബൂത്തുകളിലും വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെ തുടരും. ഏപ്രിൽ 29ന് ഈ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതായി തെരഞ്ഞെടുപ്പ് കമിഷൻ അറിയിച്ചു. ബൂത്തുകളിൽ തൃണമൂൺ കോൺഗ്രസ് പ്രവർത്തകർ ക്രമക്കേടുകൾ നടത്തിയതായി ബി.ജെ.പി ആരോപിച്ചിരുന്നു. ബി.ജെ.പി, സി.പി.എം സ്ഥാനാർഥികളുടെ നേരെയുള്ള ബട്ടൺ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലുള്ള വോട്ടിങ് മെഷീന്റെ ഫോട്ടോ പുറത്തുവന്നതോടെയാണിത്. തെരഞ്ഞെടുപ്പ് ഒബ്സർവർമാരുടേയും റിട്ടേണിങ് ഓഫീസറുടേയും റിപ്പോർട്ടിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ റീപോളിങ്ങിലേക്ക് നീങ്ങിയത്. പുതിയ വോട്ടെടുപ്പിനെക്കുറിച്ച് സ്ഥാനാർഥികളെ രേഖാമൂലം അറിയിക്കാനും വോട്ടർമാർക്കിടയിൽ കൃത്യമായ പ്രചരണം നൽകാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം നൽകിയിയിരുന്നു.
രണ്ടു ഘട്ടങ്ങളിലായാണ് ബംഗാളിൽ നിയമസഭാ വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 23നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29നും. വോട്ടെടുപ്പ് വേളയിൽ വ്യാപക അക്രമം നടന്നിരുന്നു. ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമാണ് ഡയമണ്ട് ഹാർബർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

